ഏറ്റുമാനൂർ സ്വകാര്യബസ് സ്റ്റാൻഡ് നവീകരിക്കുന്നു
Mail This Article
ഏറ്റുമാനൂർ ∙ പ്രായം 31. ഇതുവരെ ഇഴഞ്ഞും വലിഞ്ഞും നീങ്ങി. ഇനി ചെറുപ്പമാകാമെന്ന് തീരുമാനിച്ചു. പ്രൈവറ്റ് ബസ് സ്റ്റാൻഡാണ് കഥയിലെ നായകൻ. ബസ് സ്റ്റേഷൻ യാർഡ്, പ്രവേശന കവാടങ്ങൾ എന്നിവ അടക്കമുള്ള നവീകരണത്തിനു നഗരസഭ 40 ലക്ഷം രൂപ വകയിരുത്തി. രൂപീകരിച്ചതിനു ശേഷം ഇന്നേ വരെ കാര്യമായ അറ്റകുറ്റപ്പണി നടത്താത്തതു മൂലം സ്റ്റാൻഡ് ചെളിക്കളമായി മാറിയിരിക്കുകയാണ്. 1991 ഒക്ടോബർ 2ന്, മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത്.
അന്നു മന്ത്രിയായിരുന്ന കെ.എം.മാണി ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനവും നിർവഹിച്ചു. അന്ന് ഇരുവരും ഏറ്റുമാനൂർ താലൂക്കിന്റെ രൂപീകരണം സംബന്ധിച്ചും പട്ടിത്താനം – മണർകാട് ബൈപാസ് സംബന്ധിച്ചും പ്രഖ്യാപനവും നടത്തിയിരുന്നു. മണർകാട് ബൈപാസ് ഇപ്പോൾ ഏതുസമയവും തുറന്നു കൊടുക്കാവുന്ന സ്ഥിതിയിലായി. താലൂക്ക് രൂപീകരണം ആയില്ലെങ്കിലും മിനി സിവിൽ സ്റ്റേഷൻ കെട്ടിടം പണിക്ക് അനുമതിയായി. സ്റ്റാൻഡ് ഉദ്ഘാടനത്തിനു ശേഷം 31 വർഷമാകുമ്പോൾ ഇവിടെ വിഭാവന ചെയ്ത മറ്റൊരു ഷോപ്പിങ് കോംപ്ലക്സിന്റെയും മൾട്ടി തിയറ്ററിന്റെയും പദ്ധതി കടലാസിൽ ഉറങ്ങുകയാണ്.
ഈ പദ്ധതിയുടെ പേരു പറഞ്ഞ് സ്റ്റാൻഡ് നിലവിൽ വന്നപ്പോഴുള്ള വഴി കെട്ടി അടയ്ക്കുകയും ചെയ്തു. ഇപ്പോൾ ബസുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വഴികൾ ടാറിങ് ഇളകി ചെളിക്കുഴിയായി. പ്രൈവറ്റ് ബസ്സുകൾ പലപ്പോഴും കെഎസ്ആർടിസി സ്റ്റാൻഡ് വഴിയാണ് ഉപയോഗിക്കുന്നത്. മീൻ ചന്തയിലെ മലിന വെള്ളവും മഴവെള്ളവും കെട്ടിക്കിടന്ന് യാത്രക്കാർക്ക് ഏറെ ദുരിതമാണ് ഇപ്പോൾ. സ്റ്റാൻഡും പരിസരവും കോൺക്രീറ്റ് തകർന്നു വലിയ കുഴികളുമായി.