കണ്ണ് ചിമ്മിത്തുറക്കുന്ന വേഗത്തിൽ കത്തിയമർന്നത് സജിയുടെ ജീവിതമാർഗം; 20 ലക്ഷത്തിന്റെ നഷ്ടം
Mail This Article
മണർകാട് ∙ കണ്ണ് ചിമ്മിത്തുറക്കുന്ന വേഗത്തിൽ കത്തിയമർന്നത് 20 ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ. അപ്രതീക്ഷിതമായി ഉണ്ടായ തീപിടിത്തത്തിൽ കടയിലെ സാധനങ്ങൾ പൂർണമായും കത്തിയമർന്നതിലൂടെ പള്ളി ജംക്‌ഷനിലെ പിഎൻഎസ് സ്‌റ്റോഴ്സ് ഉടമ പി.എസ്.സജിക്കുണ്ടായത് കനത്ത നഷ്ടം. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് പള്ളി ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കടയിൽ തീ പിടിച്ചത്. രാത്രി 9.45നാണു കട അടച്ചതെന്നു സജി പറഞ്ഞു. വൈദ്യുതി തകരാറാണ് അപകടത്തിനു കാരണമെന്നു കരുതുന്നു.
പലചരക്ക്, പച്ചക്കറി സാധനങ്ങൾക്കു പുറമേ മേഖലയിലെ 3 സ്കൂളുകളിലേക്ക് ഉച്ചഭക്ഷണത്തിനു വിതരണം ചെയ്യാനുള്ള അരിയും ഇവിടെ സൂക്ഷിച്ചിരുന്നു. ഇതുൾപ്പെടെ കത്തിനശിച്ചു. എണ്ണയും പൂജാ സാധനങ്ങളും ധാരാളമായി സൂക്ഷിച്ചിരുന്നതിനാൽ തീ പിടിച്ച ഉടൻ തന്നെ വേഗത്തിൽ പടർന്നു കയറി. മുറിക്കുള്ളിൽ നിന്നു മുകളിലെ ഗോഡൗണിലേക്ക് നടകൾ ഉണ്ടായിരുന്നതിനാൽ തീ ഇതുവഴി ആളി മുകളിലെ മുറിയിലേക്കു പടരുകയായിരുന്നു.തീ പിടിച്ച് ഒരു ഷട്ടർ പൂർണമായി നശിച്ചു. കൂടാതെ കംപ്യൂട്ടർ ബില്ലിങ് ത്രാസ്, സിസി ടിവി ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളും കത്തിനശിച്ചു. അഗ്നിരക്ഷാസേനയുടെ 3 യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.