രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധം; കോട്ടയം നഗരം ചോരക്കളമായി
Mail This Article
കോട്ടയം ∙ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിനു നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിടാൻ ഡിവൈഎഫ്ഐ രംഗത്തിറങ്ങിയതോടെ നഗരം ചോരക്കളമായി. തിരുനക്കരയിലെ പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിനു സമീപം ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഘർഷവും അടിയും കല്ലേറും. കല്ലേറു കൊണ്ട് കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളിയുടെ തല പൊട്ടി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ തല കമ്പു കൊണ്ട് അടിച്ചു പൊട്ടിച്ചു. ചിന്റുവിന്റെ മൂക്കിന്റെ പാലത്തിനും പൊട്ടലുണ്ട്.
ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ മനുകുമാർ, അരുൺ മർക്കോസ് എന്നിവർക്കും പരുക്കേറ്റു. ഇന്നലെ വൈകിട്ട് ഏഴിനു തിരുനക്കര മൈതാനത്തു നിന്നാണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്ലെക്സ് ബോർഡുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കീറി. ശീമാട്ടി റൗണ്ടാന ചുറ്റി വീണ്ടും തിരുനക്കരയിൽ എത്തിയ പ്രകടനം സിപിഎം ഓഫിസിലേക്കു നീങ്ങി. ഇതേ സമയം കേന്ദ്ര സർക്കാരിനെതിരായ സമരത്തിനായി തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിനു സമീപം കൂടിനിന്ന ഡിവൈഎഫ്ഐ പ്രവർത്തകർ എതിർ മുദ്രാവാക്യം വിളിച്ചു.
ഇതോടെ സംഘർഷമായി. ഇതിനിടയിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭാഗത്തു നിന്നു കല്ലേറുമുണ്ടായി. കുഞ്ഞ് ഇല്ലമ്പള്ളിയെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെ ചിന്റുവിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എംസി റോഡ് ഉപരോധിച്ചു. അതോടെ വാഹനങ്ങൾ കുടുങ്ങി. ആക്രമണം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ ഉപരോധം പിൻവലിക്കില്ലെന്ന നിലപാടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ നിരന്നുകിടന്നു. ഇതിനിടയിൽ ടയർ കത്തിച്ചു റോഡിലേക്ക് എറിഞ്ഞു. തിരുനക്കരയിലെ പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിനു സമീപം സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകരും നിലയുറപ്പിച്ചതോടെ സംഘർഷസ്ഥിതി തുടർന്നു.
ഇരുകൂട്ടരും പരസ്പരം വെല്ലുവിളിച്ചു മുദ്രാവാക്യം മുഴക്കി. സംഭവം അറിഞ്ഞ് എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നിർദേശപ്രകാരം ചിന്റുവിനെയും ജനറൽ ആശുപത്രിയിലേക്കു മാറ്റി. മുൻമന്ത്രി കെ.സി.ജോസഫും സ്ഥലത്തെത്തി. കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ്കുമാർ നേതാക്കളുമായി ചർച്ച നടത്തി. അതോടെ റോഡ് ഉപരോധം അവസാനിപ്പിച്ച് കോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജനറൽ ആശുപത്രി പരിസരത്തേക്കു നീങ്ങി. ചിന്റുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിനു കേസ് എടുക്കുമെന്നും ഡിവൈഎസ്പി നേരിട്ടു മൊഴി രേഖപ്പെടുത്തുമെന്നുമുള്ള ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചതെന്നു യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ആശുപത്രിയിൽ കഴിയുന്നവരെ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ.സി.ജോസഫ് തുടങ്ങിയവർ സന്ദർശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, ബ്ലോക്ക് പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, കെഎസ്‌യു സംസ്ഥാന സെക്രട്ടറി ഷിബിൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. സംഭവത്തിൽ കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകരായ കണ്ടാലറിയാവുന്ന 75 പേർക്കെതിരെ കേസെടുത്തതായി വെസ്റ്റ് പൊലീസ് അറിയിച്ചു.