പൈപ്പ് പൊട്ടി,ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാം തവണ; നട്ടാശേരി വായനശാല കവലയിൽ ഗർത്തം
Mail This Article
കോട്ടയം ∙ ശുദ്ധജല പൈപ്പ് പൊട്ടി നട്ടാശേരി വായനശാല കവലയിൽ ഗർത്തം രൂപപ്പെട്ടു. വെള്ളം കുത്തിയൊഴുകിയതോടെ റോഡിൽ ചെളിനിറഞ്ഞു. പ്രദേശത്ത് ജലവിതരണം മുടങ്ങി.ഇന്നലെ 5.30ന് ചവിട്ടുവരി–വെള്ളൂപ്പറമ്പ് റോഡിൽ നിന്നു കാലടിമന-ചാത്തുകുളം റോഡിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗത്താണ് പൈപ്പ് പൊട്ടി റോഡിന്റെ മധ്യേ ഗർത്തം രൂപപ്പെട്ടത്. ഗതാഗത തടസ്സമുണ്ടായി. ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാം തവണയാണ് ഒരേസ്ഥലത്ത് പൈപ്പ് പൊട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു.
ബിഎം ആൻഡ് ബിസി രീതിയിൽ ടാറിങ് നടത്തിയ റോഡ് വെട്ടിപ്പൊളിച്ചാണ് പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തിയത്. പുതിയ പൈപ്പും പഴയ പൈപ്പും ചേരുന്ന ഭാഗമാണ് പൊട്ടിയതെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. മാമ്മൂട്, പുത്തേട്ട് ഭാഗങ്ങളിലേക്കുള്ള വിതരണമാണ് മുടങ്ങിയത്. ജനപ്രതിനിധികളായ സാബു മാത്യു, ദിവ്യ സുജിത്ത്, ലിസി കുര്യൻ എന്നിവർ സ്ഥലത്തെത്തി.
ചവിട്ടുവരി- വെള്ളൂപ്പറമ്പ് റോഡ് ഇരുഭാഗത്തും കുഴിച്ച് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതു പൂർത്തിയായിട്ടില്ല. ജൂൺ 23നകം പൂർത്തിയാക്കണമെന്ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദേശം നൽകിയിരുന്നു. വഴി ഉടനടി നന്നാക്കിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാൻ പ്രദേശവാസികളുടെ യോഗം തീരുമാനിച്ചു.സാബു മാത്യു, ലിസി കുര്യൻ, ദിവ്യ സുജിത്ത്, വിനു ആർ.മോഹൻ, സുധീഷ് ഉമ്പുക്കാട്ട്, അനി പാപ്പാലിൽ, ബെന്നി കിഴക്കാലിയ്ക്കൽ, സതീഷ് എന്നിവർ പ്രസംഗിച്ചു.