‘പക്കി മകൾ ചിത്തിരപ്പെണ്ണേ, പത്തിരുപതെത്തിയ പെണ്ണേ’..; ഹമ്പമ്പോ, ഇതെന്തൊരു കടമ്പ!
Mail This Article
കോട്ടയം∙ ‘പക്കി മകൾ ചിത്തിരപ്പെണ്ണേ, പത്തിരുപതെത്തിയ പെണ്ണേ’.. അവനവൻ കടമ്പയിലെ ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ പാഞ്ഞെത്തുന്നത് അനശ്വര നടൻ നെടുമുടിവേണു ആണെങ്കിലും ഇത്തവണ ആ പാട്ടും കഥാപാത്രവും മഹേശ്വർ അശോകിന്റെ കൈകളിൽ സുരക്ഷിതമായിരുന്നു. മഹേശ്വർ മാത്രമല്ല, നവയുഗിൽ നിന്നു പരിശീലനം നേടിയ യുവ പ്രതിഭകൾ അവനവൻ തീർക്കുന്ന കടമ്പകളിൽ ശക്തമായ കഥാപാത്രങ്ങളായി തിളങ്ങി.
കാവാലം നാരായണപ്പണിക്കരുടെ ആറാം ചരമ വാർഷികത്തോട് അനുബന്ധിച്ച് കോട്ടയം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം വ്യത്യസ്തമായത് ‘അവനവൻ കടമ്പ’യുടെ പുനരാവിഷ്കാരത്തിലൂടെയായിരുന്നു. ലൈബ്രറി പരിസരത്തെ അക്ഷര ശിൽപത്തിനു മുൻപിലായിരുന്നു അവതരണം.11 വർഷം കാവാലത്തിന്റെ ട്രൂപ്പിലുണ്ടായിരുന്ന സതീഷ് തുരുത്തിയാണു സംവിധാനം ചെയ്തത്.
തനിമ ബാബു, ദേവീകൃഷ്ണ വിജയ്, വി.ജെ.ഭവപ്രിയ, വി.നന്ദ, സാനിയ ശശി, ആദിത്യ മോഹൻ, വൈഷ്ണവി അശോക്, അനാമിക, നന്ദിത അജയ്, പി. യദുനന്ദൻ, ബ്രിൻസ ആൻജയ്, ശിവകൃഷ്ണ മനോജ്, ഹർഷിത പിഷാരടി, ഭദ്രപ്രിയ എന്നിവർ വേദിയിലെത്തിയപ്പോൾ എസ്. ബാലഗോപാൽ, ബി.ലയ എന്നിവർ പശ്ചാത്തല സംഗീതമൊരുക്കി.
അനുസ്മരണം ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നവയുഗ് എക്സിക്യൂട്ടീവ് ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ ജോഷി മാത്യു, സിഎംഎസ് കോളജ് പ്രിൻസിപ്പൽ വർഗീസ് ജോഷ്വ, പ്രഫ. സിന്ധു ജോർജ്, സതീഷ് തുരുത്തി, ആർട്ടിസ്റ്റ് സുജാതൻ, വി.ആർ.ഹരിലാൽ, നന്തിയോട് ബഷീർ എന്നിവർ പ്രസംഗിച്ചു.