ADVERTISEMENT

കാഞ്ഞിരപ്പള്ളി / മുണ്ടക്കയം ∙ മലയോര മേഖലയിലെ വഴിവിളക്കുകൾ ഭൂരിഭാഗവും പ്രവർത്തനരഹിതരായി. മഴക്കാലമായതോടെ സന്ധ്യ കഴിഞ്ഞും പുലർച്ചെയും വഴിയിൽ വെളിച്ചമില്ലാത്തതു യാത്രക്കാർക്കു ദുരിതമായി. വഴിവിളക്കുകൾ തെളിയാത്തതു മൂലം പല സ്ഥലങ്ങളിലും സാമൂഹികവിരുദ്ധ ശല്യം വർധിച്ചു. പ്രഭാതസവാരിക്കാർക്കും പത്രവിതരണക്കാർക്കും ബുദ്ധിമുട്ടായി.

കാഞ്ഞിരപ്പള്ളി ടൗണിൽ 

∙ കാഞ്ഞിരപ്പള്ളി ടൗണിൽ കുരിശുങ്കൽ ജംക്‌ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കുന്നില്ല. പഞ്ചായത്തിലെ 23, 3, വാർഡുകളിലെ മുഴുവൻ വഴിവിളക്കുകളും‍ തെളിയുന്നില്ല. പൊൻകുന്നം വൈദ്യുതി സെക്‌ഷന്റെ പരിധിയിലാണ് വാർഡുകൾ. കഴിഞ്ഞ ഡിസംബറിൽ ഒരു വർഷ കാലാവധിയോടെ പഞ്ചായത്തിലെ മുഴുവൻ വഴി വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനു ഒരു ലൈറ്റിനു 750 രൂപ വീതം പണം ‍ ഏജൻസിക്ക് നൽകിയെങ്കിലും ഏതാനും വഴിവിളക്കുകളുടെ തകരാർ മാത്രമാണ് പരിഹരിച്ചത്.

പൊൻകുന്നം ബസ് സ്റ്റാൻഡ് 

∙ ചിറക്കടവ് പഞ്ചായത്തിന്റെ കീഴിലുള്ള പൊൻകുന്നം ബസ് സ്റ്റാൻഡ് കഴിഞ്ഞ ഒരു മാസമായി ഇരുട്ടിലാണ്. രാത്രിയിലും പുലർച്ചെയും വിവിധ സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുന്നതിനു ഒട്ടേറെ യാത്രക്കാരാണ് സ്റ്റാൻഡിൽ എത്തുന്നത്. ഇരുട്ട് മൂലം പരസ്പരം കാണാൻ കഴിയാത്ത അവസ്ഥയിലാണ്. സ്റ്റാൻഡിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ സ്ഥാപിച്ചിരുന്ന ആറോളം ബൾബുകൾ കൂട്ടത്തോടെ കണ്ണടച്ചു.പൊൻകുന്നം ടൗൺ മുതൽ കുന്നുംഭാഗം കണ്ണാശുപത്രി പടി വരെയുള്ള വഴിവിളക്കുകളിൽ പലതും‍ പ്രവർത്തന രഹിതമായ നിലയിലായി. കുഴിക്കാട്ടുപടി മാന്തറ റോഡിൽ ഒരു കിലോമീറ്റർ ദൂരത്ത് 5മാസം മുൻപ് പുതിയതായി സ്ഥാപിച്ച വഴി വിളക്കുകളിൽ ഏറെയും പ്രവർത്തനരഹിതമായ നിലയിലാണ്

മുണ്ടക്കയം ടൗണിൽ 

∙ മുണ്ടക്കയം ടൗണിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സോളർ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല. ഇതോടെ ടൗണിൽ ദേശീയപാതയിലും അനുബന്ധ പ്രദേശങ്ങളിലും പലയിടങ്ങളിലും വെളിച്ചം ഇല്ലാത്ത നിലയിലാണ്. ലക്ഷങ്ങൾ മുടക്കി ടൗണിൽ ദേശീയപാത, കൂട്ടിക്കൽ റോഡ്, എരുമേലി റോഡ് എന്നിവിടങ്ങളിലാണ് സോളർ ലൈറ്റുകൾ സ്ഥാപിച്ചത്. എന്നാൽ ഒരു വർഷം തികയും മുൻപേ പലതിന്റെയും ബാറ്ററികളും, ബൾബുകളും മോഷണം പോയി.

മറ്റു ചിലത് പ്രവർത്തനരഹിതമായ നിലയിൽ കാട് കയറി. ലൈറ്റിന്റെ തൂണുകൾ പലതും സാമൂഹികവിരുദ്ധർ മോഷ്ടിച്ചു. ഇതോടെ ലക്ഷങ്ങൾ മുടക്കിയ പദ്ധതി വീണ്ടെടുക്കാൻ കഴിയാതെ നശിച്ചു. സോളർ വിളക്ക് പദ്ധതിയുടെ തുടർ നടപടികൾ എങ്ങും എത്താതെ വന്നതോടെ ലക്ഷങ്ങളാണ് പാഴായി പോയത്. നിലവിൽ വെളിച്ചം ഇല്ലാത പ്രദേശങ്ങളിൽ സാധാരണ വഴിവിളക്ക് എങ്കിലും സ്ഥാപിക്കണം എന്നാണ് ആവശ്യം.

നിലാവ് പദ്ധതിയും ഇരുട്ടിലേക്ക്

∙ കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിൽ ‍ നിലാവ് പദ്ധതി പ്രകാരം സ്ഥാപിച്ച വഴിവിളക്കുകൾ കേടായി. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 2021-22 വർഷത്തെ പദ്ധതിയിൽ 23 വാർഡുകളിലായി ആയിരത്തഞ്ഞൂറോളം എൽഇഡി വിളക്കുകളാണു സ്ഥാപിച്ചത്. എന്നാൽ ഇവയിൽ പകുതിയിലേറെയും ഒരു മാസം തികയും മുൻപേ കേടായി.പഞ്ചായത്ത് നൽകിയ തുക ഉപയോഗിച്ച് വൈദ്യുതി ബോർഡാണ് വഴിവിളക്കുകൾ സ്ഥാപിച്ചത്. 1500 എൽഇഡി വിളക്കുകൾ സ്ഥാപിക്കുന്നതിനും 7 വർഷത്തെ സർവീസ്, മെയ്ന്റനൻസ് ചാർജും ഉൾപ്പെടെ 15 ലക്ഷം രൂപ പഞ്ചായത്ത് വൈദ്യുതി ബോർഡിൽ അടച്ചാണ് ഇവ സ്ഥാപിച്ചത്.

ത്രീ ഫെയ്സ് വൈദ്യുതി ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിലെ വൈദ്യുതി പോസ്റ്റുകളിലാണു ഇവ സ്ഥാപിച്ചത്.ചിറക്കടവ് പഞ്ചായത്തിൽ നിലാവു പദ്ധതി പ്രകാരം വിവിധ വാർഡുകളിലായി സ്ഥാപിച്ച 500 വഴിവിളക്കുകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായി. ഓട്ടോമാറ്റിക് സംവിധാനത്തിനു പകരം സന്ധ്യയ്ക്കു തെളിക്കാനും ,രാവിലെ ഓഫ് ചെയ്യാനും സ്വിച്ച് സ്ഥാപിച്ചെങ്കിലും ഇതു കൃത്യമായി ചെയ്യാത്തതിനാൽ പലയിടങ്ങളിലും പകലും മുഴുവൻ‍ തെളിഞ്ഞുകിടന്നും ബൾബുകൾ തകരാറിലായി.

ശബരിമല സീസൺ കഴിഞ്ഞാൽ തെരുവുവിളക്കുകൾ അണയുന്നു 

എരുമേലി ∙ ശബരിമല സീസൺ കഴിയുന്നതോടെ സെക്‌ഷൻ പരിധിയിലെ തെരുവുവിളക്കുകൾ അണഞ്ഞുപോകുന്നു. ഓരോ വർഷവും ശബരിമല ഫണ്ടിൽ ലക്ഷക്കണക്കിനു രൂപ മുടക്കി നടത്തുന്ന അറ്റകുറ്റപ്പണികൾ തട്ടിക്കൂട്ടാകുന്നുവെന്നും പരാതി.100 ചതുരശ്ര കിലോമീറ്ററിലേറെ വിസ്തൃതിയുള്ള എരുമേലി സെക്‌ഷൻ പരിധിയിൽ മണ്ഡല– മകരവിളക്ക് സീസൺ അനുബന്ധിച്ചു വിളക്കുകൾ സ്ഥാപിക്കാറുണ്ട്.

പഴയ വിളക്കുകളിൽ അറ്റകുറ്റപ്പണി നടത്തിയാണു മിക്കപ്പോഴും പ്രവർത്തനക്ഷമമാക്കുന്നത്. എന്നാൽ അറ്റകുറ്റപ്പണി നടത്തി 3–4 മാസത്തിനകം ഇവ പ്രവർത്തനരഹിതമാവുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പലയിടത്തും വൈദ്യുത പോസ്റ്റുകളിൽ കാടുകയറിക്കിടക്കുന്നതും കാണാം. മുക്കൂട്ടുതറ പട്ടണത്തിന്റെ ഹൃദയഭാഗത്തു പോലും വിളക്കുകൾ തെളിയുന്നില്ല. പഞ്ചായത്തും കെഎസ്ഇബിയും പരസ്പരം പഴിചാരി തടിയൂരുകയാണെന്നും ആക്ഷേപമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com