യാത്രപ്പടി വിവാദം: പിശക് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും: ലതിക സുഭാഷ്
Mail This Article
കോട്ടയം ∙ കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) അധ്യക്ഷ എന്ന നിലയിൽ തന്റെ പ്രവർത്തനത്തിൽ സാങ്കേതികമായ പിശക് സംഭവിച്ചിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവരുമായി ആലോചിച്ച് തിരുത്തുമെന്നു ലതിക സുഭാഷ്. ക്രമവിരുദ്ധമായി കൈപ്പറ്റിയ യാത്രപ്പടി തിരിച്ചടയ്ക്കാൻ കെഎഫ്ഡിസി മാനേജിങ് ഡയറക്ടർ നോട്ടിസ് നൽകിയെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു അവർ.
‘കെഎഫ്‌ഡിസി അധ്യക്ഷയായി ചുമതലയേറ്റിട്ട് 6 മാസമാകുന്നു. ഇന്ധനച്ചെലവിനത്തിൽ ഞാൻ കൈപ്പറ്റിയ 97,140 രൂപ തിരിച്ചടയ്ക്കണമെന്ന വാർത്ത കണ്ടു. അധ്യക്ഷ എന്ന നിലയിൽ പ്രതിമാസ ഓണറേറിയം ടിഡിഎസ് (സ്രോതസ്സിൽ ഈടാക്കുന്ന ആദായനികുതി) കഴിച്ച് 18,000 രൂപ മാത്രമാണ്. ടിഎ–ഡിഎ ഇനത്തിൽ 3,500 രൂപയാണ് ഇതുവരെ കൈപ്പറ്റിയിട്ടുള്ളത്. കഴിഞ്ഞ 6 മാസത്തിനുള്ളിൽ പല പൊതുപരിപാടികളിലും പ്രമുഖരുടെ മരണാനന്തരച്ചടങ്ങുകളിലും ഉൾപ്പെടെ സംബന്ധിക്കേണ്ടി വന്നിട്ടുണ്ട്. അത് അഴിമതിയോ അപരാധമോ ആയി കരുതുന്നില്ല. വാഹനം ദുരുപയോഗം ചെയ്തു എന്നുള്ള ആരോപണം അതിൽ നിന്ന് ഉണ്ടായിട്ടുള്ളതാണ്. എന്നും നിയമത്തിന് വിധേയയാണ്’ – അവർ പറഞ്ഞു.