ഒപ്പം പരീക്ഷ എഴുതേണ്ട കൂട്ടുകാരി ചേതനയറ്റ്; തേങ്ങലടക്കാനാകാതെ സഹപാഠികൾ
Mail This Article
കോട്ടയം ∙ തങ്ങളോടൊപ്പം പരീക്ഷ എഴുതേണ്ട അന്നുവിനെ ചലനമറ്റു കണ്ടപ്പോൾ സഹപാഠികളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അതുവരെ കരയാതെ നിന്ന അധ്യാപകർക്കും വിതുമ്പലടക്കാനായില്ല. അനുശോചനം അറിയിക്കാനെത്തിയ ആർക്കും തങ്ങളുടെ വാക്കുകൾ മുഴുമിപ്പിക്കാൻ സാധിച്ചില്ല. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മരിച്ച ബേക്കർ മെമ്മോറിയൽ ജിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിനി അന്നു സാറ ആലിച്ചന്റെ മൃതദേഹം പൊതുദർശനത്തിനായി ഇന്നലെ ഉച്ചയ്ക്കാണു സ്കൂൾ അങ്കണത്തിൽ എത്തിച്ചത്.
അധ്യാപകരും അനധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന വൻജനാവലിയാണു സ്കൂളിന്റെ പരിസരത്തു കാത്തുനിന്നത്. തിങ്കളാഴ്ച രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്കു സഹോദരനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ എതിരെ എത്തിയ ബൈക്കിൽ ഇടിച്ചാണു അന്നുവിന് അപകടം സംഭവിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അന്നു ചൊവ്വാഴ്ച രാവിലെ മരിച്ചു.
കൊല്ലാട് വടവറയിൽ ആലിച്ചന്റെ മകളാണ് അന്നു. സ്കൂട്ടർ ഓടിച്ച സഹോദരൻ അഡ്വിൻ ഇപ്പോഴും ചികിത്സയിലാണ്. അനുശോചന യോഗത്തിൽ പ്രിൻസിപ്പൽ ഷിബു തോമസ്, സിഎംഎസ് സ്കൂൾസ് കോർപറേറ്റ് മാനേജർ സുമോദ് സി.ചെറിയാൻ, വൈസ് പ്രിൻസിപ്പൽ ബീന ബേബി, പിടിഎ പ്രസിഡന്റ് ഷിബു പുന്നൂസ്, വൈദികരായ റവ. ജേക്കബ് ജോൺസൺ, റവ.അനീഷ് എം.ഫിലിപ്പ്, റവ. ജിബിൻ തമ്പി, റവ. ടിബു ഉമ്മൻ ജോർജ്, റവ. കിഷോർ കെ.പൊങ്ങൻപാറ എന്നിവർ പ്രസംഗിച്ചു.