മുണ്ടക്കയം ബസ് സ്റ്റാൻഡ് കവല പ്രാർഥിക്കുന്നു; മഴ പെയ്യല്ലേ....
Mail This Article
മുണ്ടക്കയം∙ മഴയൊന്നു പെയ്തു കഴിഞ്ഞാൽ പിന്നെ ബസ് സ്റ്റാൻഡ് കവല തോടിന് സമാനമാണ്. ഓടകളിലേക്ക് വെള്ളം ഒഴുകാൻ വഴി ഇല്ലാത്തതിനാൽ നഗരത്തിൽ റോഡരികിലും റോഡിന് നടുവിലും വെള്ളം നിരന്ന് ഒഴുകുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ബസ് സ്റ്റാൻഡിനുള്ളിൽനിന്ന് ഉൾപ്പെടെ ഒഴുകി എത്തുന്ന വെള്ളം ദേശീയ പാതയിലാണു എത്തുന്നത്. കലങ്ങി മറിഞ്ഞ് മണ്ണും മണലും നിറഞ്ഞ് എത്തുന്ന വെള്ളത്തിലൂടെ വേണം കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ.
ഇവിടെ ടൈൽ പാകിയിട്ടുണ്ടുങ്കിലും വെള്ളമൊഴുക്കിന് കുറവൊന്നുമില്ല.വേഗത്തിൽ എത്തുന്ന വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നതു യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്. മഴയ്ക്കുശേഷം റോഡിൽ കല്ലും മണലും നിറയുന്നത് ഇരുചക്ര വാഹന യാത്രക്കാരെയും ബാധിക്കുന്നു. ദേശീയപാതയിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് എവിടെനിന്നാണ് എന്നു കണ്ടെത്തി ഇൗ ഭാഗത്തുനിന്ന് ഓടയിലേക്ക് ചാലുകൾ ഉണ്ടാക്കിയാൽ പ്രശ്ന പരിഹാരമാകും. ഇതിനായി അതിവേഗം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.