ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയെ ആക്രമിച്ച സംഭവം; പ്രതിഷേധം രേഖപ്പെടുത്തി
Mail This Article
കോട്ടയം∙ ട്രെയിനിൽ അച്ഛനോടൊപ്പം യാത്ര ചെയ്ത പെൺകുട്ടിയെ പീഡിപ്പിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അർച്ചന വിമൻസ് സെന്ററിൽ കൂടിയ പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. ആവശ്യമായ തെളിവുകൾ ഉണ്ടായിട്ടും പ്രതികളെ പിടികൂടാൻ വൈകുന്നത് റെയിൽവേ പോലീസിന്റെ അനാസ്ഥയും ഉയർന്ന തലത്തിലുള്ള സമ്മർദ്ദവും ആണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത അർച്ചന വിമൻസ് സെന്റർ ഡയറക്ടർ ത്രേസ്യാമ്മ മാത്യു അഭിപ്രായപ്പെട്ടു.
സ്ത്രീകൾ ട്രെയിനിൽവച്ച് പീഡിപ്പിക്കപ്പെടുന്നത് ഒരു തുടർക്കഥയായി മാറിയിരിക്കുകയാണ്. പരാതിപ്പെട്ടിട്ടും അത് അവഗണിച്ച ഗാർഡിനെതിരെയും നിയമ നടപടികൾ സ്വീകരിക്കുവാൻ റയിൽവേ തയ്യാറാകണം. ട്രെയിനിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണം. ബോഗികളിൽ സി.സി.ടി.വി വയ്ക്കേണ്ടതാണ്. ആവശ്യസമയത്ത് ബന്ധപ്പെടുവാൻ റെയിൽവേ ഹെൽപ് ലൈൻ നമ്പർ എഴുതി വയ്ക്കേണ്ടതാണ്. പരാതിപ്പെട്ടാലും കണ്ണടച്ചു നിൽക്കുന്ന ഉദ്യോഗസ്ഥർ ഇങ്ങനെ നടക്കുന്ന ഓരോ പീഡനത്തിനും ഉത്തരവാദികളാണ്.
പ്രതികളെ അറസ്റ്റ് ചെയ്യുകയും, നിയമത്തിനു മുന്നിൽ കൊണ്ടു വരികയും, ഗാർഡിനെതിരെ സർവീസ് നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് യോഗം തീരുമാനിച്ചു. അഡ്വ. സിസ്റ്റർ റെജി അഗസ്റ്റിൻ, ജയശ്രീ പി.കെ, പോൾസൺ കൊട്ടാരത്തിൽ, ഷൈനി ജോഷി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.