ADVERTISEMENT

കുറവിലങ്ങാട് ∙ കഷ്ടകാലം മാറിയ പച്ചക്കപ്പയാണ് ഇപ്പോൾ വിപണിയിൽ താരം. ഉൽപാദനം കുറഞ്ഞതോടെ നാടൻ പച്ചക്കപ്പയ്ക്കു വില വീണ്ടും 40 രൂപയിൽ എത്തി. ഗ്രാമീണ മേഖലയിലെ വില ഇതാണെങ്കിൽ ടൗണിലെ വിപണികളിൽ 45 മുതൽ 50 രൂപ വരെ നൽകണം.പുതിയ സീസൺ വിളവെടുപ്പ് വൈകാൻ സാധ്യതയുള്ളതിനാൽ ഗ്രാമീണ വിപണികളിലും അടുത്ത ദിവസങ്ങളിൽ വില കൂടാൻ സാധ്യതയുണ്ട്. ഓൺലൈൻ വ്യാപാര മേഖലയിലും കപ്പവില കുതിക്കുകയാണ്. ആമസോണിൽ ഫ്രഷ് ടപ്പിയോക്കയുടെ വില 2 കിലോഗ്രാമിനു 500 രൂപയാണ്. കപ്പയുടെ കഷ്ടകാലം മാറിയ ആശ്വാസത്തിലാണു കർഷകർ. 

ഏഴും എട്ടും രൂപയ്ക്കു പച്ചക്കപ്പ വിൽപന നടത്തി നഷ്ടത്തിന്റെ കഥകൾ പറഞ്ഞ കർഷകർക്കിപ്പോൾ നല്ലകാലം. മെച്ചപ്പെട്ട വില ലഭിച്ചുതുടങ്ങി. നിലവിൽ കർഷകന് 30 മുതൽ 35 രൂപ വരെ ലഭിക്കും.കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനു ശേഷം തട്ടുകടകൾ, ഹോട്ടലുകൾ, കേറ്ററിങ്ങ് സ്ഥാപനങ്ങൾ എന്നിവ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണു പച്ചക്കപ്പ വിൽപന കൂടിയത്. കപ്പ ബിരിയാണി ഉൾപ്പെടെ വിഭവങ്ങൾ തയാറാക്കാൻ തട്ടുകടകൾ വലിയ അളവിൽ കപ്പ വാങ്ങിത്തുടങ്ങി. വില കൂടിയപ്പോൾ വിപണിയിൽ കാര്യമായി പച്ചക്കപ്പ ലഭിക്കാത്ത സ്ഥിതിയുണ്ടായി.

 സമീപജില്ലകളിൽ നിന്നാണ് ഇപ്പോൾ കപ്പ കൂടുതലായി എത്തുന്നത്. പുതിയ സീസൺ കപ്പക്കൃഷിയുടെ സമയമാണ് ഇപ്പോൾ. ജില്ലയിൽ കഴിഞ്ഞ സീസൺ അവസാനിക്കുന്നതിനു മുൻപ് പാടശേഖരങ്ങളിൽ കൃഷിയിറക്കിയ കർഷകരുടെ കൃഷി സ്ഥലത്തു നിന്നു മാത്രമാണ് ഇപ്പോൾ പച്ചക്കപ്പ വിപണിയിൽ എത്തുന്നത്. 

വേനൽമഴയുടെ അളവു കൂടിയത് കൃഷിക്കു ഭീഷണിയാണെന്നു കർഷകർ പറയുന്നു. മഴയുടെ അളവ് കൂടിയാൽ ഉൽപാദനം കുറയും. പൊടിമണ്ണിൽ മരച്ചീനിയുടെ വേരുകൾ സജീവമാകുന്ന സമയത്തു വേനൽമഴ കൂടിയ അളവിൽ ലഭിച്ചതോടെ പല കർഷകർക്കും കൃഷി വീണ്ടും നടത്തേണ്ട അവസ്ഥ വന്നു.

കണ്ണീരിന്റെ കാലം മാറുന്നു; വിപണിക്ക് ഉണർവ്

കപ്പ കണ്ണീരു മാത്രം നൽകിയ കാലം ഉണ്ടായിരുന്നു. പച്ചക്കപ്പ, ഉണക്കുകപ്പ എന്നിവയ്ക്കു കനത്ത വിലയിടിവ് ഉണ്ടായ സമയം. കർഷകർക്കു നഷ്ടം മാത്രം. കോവിഡ് വ്യാപനവും ലോക്ഡൗൺ നിയന്ത്രണങ്ങളും കർശനമാക്കിയപ്പോൾ കപ്പയുടെ വിൽപന കുറഞ്ഞു. ഒട്ടേറെ കർഷകർ വിളവെടുക്കാൻ   പോലും തയാറായില്ല. പ്രതിസന്ധിയിൽ മുങ്ങിയ കർഷകർക്കു ഭീഷണിയായി പാടശേഖരങ്ങളിലെ മരച്ചീനിക്കൃഷിയെ അജ്ഞാതരോഗം ബാധിച്ചു. വിപണി വീണ്ടും ഉണർന്നതോടെ      വിൽപന കൂടി.

നാട്ടിൻപുറങ്ങൾക്ക് ആഘോഷമായി കപ്പ വാട്ടുന്ന ജോലികളും തിരികെയെത്തി. പച്ചക്കപ്പ യന്ത്രസഹായത്തോടെ അരിഞ്ഞു ചൂടുവെള്ളത്തിൽ വാട്ടി ഉണക്കിയെടുത്തു സൂക്ഷിച്ച കർഷകർക്ക് ഇപ്പോൾ മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. പ്രവാസികൾ ഏറെയുള്ള ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകളിൽ നിന്ന് ഒരു വർഷം വിദേശരാജ്യങ്ങളിലേക്കു എത്തിയിരുന്നത് 3 ടൺ ഉണക്കുകപ്പ. പക്ഷേ കഴിഞ്ഞ വർഷം കച്ചവടം കുത്തനെ ഇടിഞ്ഞു.

ഉണക്കുകപ്പ ടൺ കണക്കിനു കെട്ടിക്കിടന്നിട്ടും അധികൃതർ സമാശ്വാസ നടപടി സ്വീകരിച്ചില്ല. ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ടതായി വ്യാപാരികൾ പറയുന്നു. വിദേശങ്ങളിൽ നിന്നും ഓർഡർ ലഭിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com