ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം; വഴിപാടായി ലഭിച്ച സ്വർണത്തിൽ 11.3 പവൻ കാണാനില്ല
Mail This Article
ഏറ്റുമാനൂർ ∙ മഹാദേവക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ നിന്ന് 2015–16 കാലയളവിൽ 11.3 പവൻ സ്വർണം കാണാതായെന്നു സംസ്ഥാന സർക്കാരിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തൽ. വിഷയത്തിൽ അന്വേഷണം നടത്തണമെന്ന ശുപാർശയോടെ റിപ്പോർട്ട് ദേവസ്വം ബോർഡിന് സമർപ്പിച്ചു. ഭക്തർ കാണിക്കയായി (വഴിപാട്) സമർപ്പിച്ച സ്വർണമാണ് ഇത്.
ക്ഷേത്രത്തിലെ സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാതായതു സംബന്ധിച്ച് കഴിഞ്ഞയിടെ വിവാദം ഉയർന്നിരുന്നു. ഈ സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ കേസ് നടക്കുകയാണ്. 23 ഗ്രാം സ്വർണം കെട്ടിയ 81 മുത്തുകളുള്ള രുദ്രാക്ഷ മാല മാറ്റി പകരം 72 മുത്തുകളുള്ള രുദ്രാക്ഷ മാല വച്ചുവെന്നാണ് കേസ്.
വിവിധ വഴിപാട് ഇനങ്ങളുടെ വരവ് രേഖപ്പെടുത്തുന്നതിലെ വീഴ്ച മൂലം 30,536 രൂപയുടെ നഷ്ടം ഉണ്ടായതായും റിപ്പോർട്ടിൽ ഉണ്ട്. ഇതേസമയം 2019 ഫെബ്രുവരിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിന്മേൽ ഇതുവരെ വകുപ്പുതല അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ല.