ADVERTISEMENT

തലയോലപ്പറമ്പ് ∙ വെള്ളൂരിൽ മണ്ണിടിച്ചിൽ ഭീതി വിട്ടൊഴിയാതെ മൂന്ന് കുടുംബം. വ്യാഴാഴ്ച രാത്രി എട്ടോടെ ശക്തമായ മഴയിൽ വെള്ളൂർ ഗ്രാമപ്പഞ്ചായത്തിൽ രണ്ടാം വാർഡിൽ പമ്പ് ഹൗസിനു സമീപം താമസിക്കുന്ന തട്ടിൻപുറത്ത് മനോജ്, രവി, ബാഹുലേയൻ എന്നിവരുടെ വീടിനു സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഏകദേശം 10മീറ്ററോളം ഉയരമുള്ള സ്ഥലത്ത് താമസിക്കുന്ന മനോജിന്റെ വീടിനു സമീപത്തെ മണ്ണാണ് വിള്ളലുണ്ടായി രവിയുടെയും ബാഹുലേയന്റെയും വീട്ടിലേക്ക് ഇടിഞ്ഞു വീണത്.

രാത്രി തന്നെ രണ്ട് വീടുകളിലെ ഒൻപത് അംഗങ്ങളെ വെള്ളൂർ പൊലീസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ വൈക്കം തഹസിൽദാർ ടി.എൻ.വിജയന്റെ നേതൃത്വത്തിലുള്ള റവന്യു സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് റിപ്പോർട്ട് ജില്ലാ കലക്ടർ പി.കെ.ജയശ്രീക്കു കൈമാറി. മൈനിങ് ആൻഡ് ജിയോളജി, മണ്ണ് സംരക്ഷണ വിഭാഗം എന്നിവർ പരിശോധിച്ച ശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാകുകയുള്ളൂ.ഇക്കാര്യങ്ങൾ കലക്ടറെ അറിയിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് നടപടി ഉണ്ടാകുമെന്നും തഹസിൽദാർ പറഞ്ഞു.

മണ്ണ് ഇടിഞ്ഞ സാഹചര്യത്തിൽ വീടുകൾക്ക് സമീപമുള്ള പമ്പ് ഹൗസ്- കയ്യുരിക്കൽ റോഡിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. ഭീഷണി നേരിടുന്ന വീട്ടുകാരോട് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീടുകളിലേക്ക് മടങ്ങി എത്തുകയോ നിർമാണ ജോലി നടത്തുകയോ ചെയ്യരുതെന്നും തഹസിൽദാർ നിർദേശിച്ചു. ഡപ്യൂട്ടി തഹസിൽദാർ എസ്.ധർമജൻ, വില്ലേജ് ജീവനക്കാരായ ജി.മധു, ജിനചന്ദ്രൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com