കപ്പാട്-കുരുവിക്കൂട് റോഡ് തകർന്നിട്ട് നാളേറെ; അനക്കമില്ലാതെ അധികൃതർ
Mail This Article
കാഞ്ഞിരപ്പള്ളി ∙ കപ്പാട്-കുരുവിക്കൂട് റോഡ് തകർന്നിട്ട് നാളേറെയായിട്ടും നടപടിയില്ല. റോഡിന്റെ ഒരു കിലോമീറ്ററോളം ഭാഗം കാൽനടയാത്ര പോലും ദുഷ്കരമായ രീതിയിൽ തകർന്നു. കപ്പാട്ടു നിന്നാരംഭിച്ച് പുനലൂർ– മൂവാറ്റുപുഴ റോഡിൽ കുരുവിക്കൂട് എത്തുന്ന റോഡാണിത്. 3 ബസുകളടക്കം സർവീസ് നടത്തുന്ന റോഡാണ് കുണ്ടും കുഴിയുമായി മാറിയത്. പലയിടങ്ങളിലും ടാറിങ് പോലും കാണാനില്ലാത്ത വിധം ശോചനീയാവസ്ഥയിലായി. ലോഡുമായി ടിപ്പർ ലോറികളുടെ അമിതവേഗത്തിലുള്ള ഓട്ടമാണ് റോഡ് ഇത്രയേറെ തകരാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. തകർന്നുകിടക്കുന്ന ഭാഗം മഴ തുടങ്ങിയതോടെ ചെളിക്കുണ്ടായി മാറി. കുഴിയുടെ ആഴമറിയാതെ ഇരുചക്രവാഹനങ്ങളും മറ്റു ചെറുവാഹനങ്ങളും കുഴികളിൽ ചാടി അപകടത്തിൽപെടുന്നതു പതിവായി. കാൽനട യാത്രക്കാരുടെ ദേഹത്തു ചെളിവെള്ളം തെറിക്കുന്നതും പതിവാണ്.
ഓട്ടോകളും ടാക്സി കാറുകളും ഓട്ടം വരാൻ മടിക്കുന്ന രീതിയിൽ തകർന്നു കിടക്കുകയാണ് റോഡ്. തിടനാട്, പിണ്ണാക്കനാട് മേഖലകളിലുള്ളവർക്ക് എളുപ്പത്തിൽ കോട്ടയം മെഡിക്കൽ കോളജിലക്കു പോകാൻ കഴിയുന്ന റോഡാണിത്. കപ്പാട്, തമ്പലക്കാട്, കൂരാലി, പള്ളിക്കത്തോട് വഴി മെഡിക്കൽ കോളജിലെത്താൻ ഈ റോഡ് പ്രയോജനപ്പെടും. വഴിയിൽ ഗതാഗതക്കുരുക്കില്ല. കപ്പാട് മുതൽ കൂരാലി വരെ ഈ റോഡ് വീതി കൂട്ടിയെടുത്താൽ കെകെ റോഡിനു സമാന്തര റോഡായും ഉപയോഗിക്കാനാകും. മാന്തറ, പൊൻകുന്നം, പനമറ്റം, പൊതുകം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്കും ഉപയോഗിക്കാവുന്ന കഴിയുന്ന റോഡാണ്.