നിർമാണം നടക്കുന്ന വീടുകൾ കണ്ടുവച്ച് രാത്രി എത്തും, വയറിങ് സാമഗ്രികൾ പൊക്കും; പ്രതികളിലൊരാൾ കീഴടങ്ങി
Mail This Article
കാഞ്ഞിരപ്പള്ളി ∙ നിർമിച്ചുകൊണ്ടിരിക്കുന്ന വീടുകളിൽ നിന്നു വയറിങ് സാമഗ്രികളും ഉപകരണങ്ങളും മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികളിൽ ഒരാൾ കോടതിയിൽ കീഴടങ്ങി. പാറക്കടവ് സ്വദേശി സനാജ് സലീം (24) ആണു കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. മോഷണസംഘത്തിലെ പ്രായപൂർത്തിയാകാത്ത ഒരാളെ പൊലീസ് തിരയുന്നു. പാറക്കടവ് ഓരായത്തിൽ അഹദ് ഫൈസലിനെ(22) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ച മുൻപു രാത്രിയാണു കപ്പാട് നെല്ലിയാനിയിൽ ജോജി സെബാസ്റ്റ്യൻ, മൂന്നാംമൈൽ വട്ടവയലിൽ ജോസഫ് ജോസഫ് എന്നിവരുടെ നിർമിച്ചുകൊണ്ടിരുന്ന വീടുകളിൽ മോഷണം നടന്നത്.
ഭിത്തിക്കുള്ളിൽ വലിച്ചിരുന്ന വയറുകൾ ഊരിയും മുറിച്ചുമാണു മോഷ്ടിച്ചു കൊണ്ടുപോയത്. നിർമാണത്തിന് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും മോഷണം പോയിരുന്നു.മേയ് മൂന്നിനു സമാനരീതിയിൽ ആനക്കല്ല്- തമ്പലക്കാട് റോഡിൽ മനന്താനത്ത് പി.എം.നാസറിന്റെ മകൻ ഹൻസൽ പി.നാസർ നിർമിച്ചുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നു വയറിങ് സാധനങ്ങൾ മോഷ്ടിച്ചതും ഇവരായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ആക്രിക്കച്ചവടത്തിന്റെ മറവിൽ നിർമാണം നടക്കുന്ന വീടുകൾ മുൻകൂട്ടി കണ്ടുവച്ച ശേഷം രാത്രി എത്തി മോഷണം നടത്തുകയാണ് ഇവരുടെ രീതിയെന്നു പൊലീസ് പറഞ്ഞു. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കുമെന്നും പൊലീസ് അറിയിച്ചു.