ഏറ്റുമാനൂരിലെ ശുദ്ധജല വിതരണ തടസ്സം പരിഹരിക്കണം
Mail This Article
ഏറ്റുമാനൂർ ∙ നഗരസഭാ പ്രദേശത്തും സമീപ ഗ്രാമപ്പഞ്ചായത്തുകളിലും ശുദ്ധജല വിതരണം തടസ്സപ്പെട്ടു. ഒരാഴ്ചയായി പൈപ്പുവെള്ളത്തെ ആശ്രയിക്കുന്നവർ ബുദ്ധിമുട്ടിലായി. ബാബു ചാഴികാടൻ റോഡിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി 2 ദിവസം വെള്ളം മുടങ്ങുമെന്നു ജല അതോറിറ്റി അറിയിച്ചിരുന്നു. എന്നാൽ പണികൾ പ്രതീക്ഷിച്ച വേഗത്തിൽ തീർക്കാനായില്ല.
ഇതോടെയാണ് നാട്ടുകാരുടെ വെള്ളംകുടി മുട്ടിയത്. പണികൾ ഉടൻ തീർത്ത് ഇന്നു മുതൽ ജലവിതരണം പുനഃസ്ഥാപിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. പട്ടർമഠം പദ്ധതിയിൽ നിന്നുമാണ് നഗരസഭയിലെ ചെറുകിട ജല വിതരണ പദ്ധതികൾക്കും വെള്ളം ലഭിക്കുന്നത്. ജല അതോറിറ്റിയുടെ പൈപ്പുകൾക്കും മെഡിക്കൽ കോളജ് പരിസരത്തുള്ള പട്ടർമഠം ജലസംഭരണിയാണ് ആശ്രയം. നിലവിൽ മെഡിക്കൽ കോളജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നു വിതരണം ചെയ്യുന്ന ശുദ്ധജലമാണ് നഗരസഭയിലും 6 പഞ്ചായത്തുകളിലും ലഭിക്കുന്നത്. നീണ്ടൂർ, അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, മാഞ്ഞൂർ, കാണക്കാരി എന്നീ ഗ്രാമപ്പഞ്ചായത്തുകളാണ് പട്ടർമഠം ജലസംഭരണിയിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത്. ഇവിടങ്ങളിലും വെള്ളം വിതരണം ഭാഗികമായി തടസ്സപ്പെട്ടു.
ഏറ്റുമാനൂർ പടിഞ്ഞാറെ നട ശുദ്ധജല ഉപഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ 164 കുടുംബങ്ങൾക്ക് പൈപ്പു വെള്ളം നൽകുന്നുണ്ട്. ഇവർക്കും പൂർണമായി വെള്ളം മുടങ്ങി. ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്നു സമിതി യോഗം ആവശ്യപ്പെട്ടു. പൈപ്പു വെള്ളം മാത്രം ആശ്രയിക്കുന്ന വീട്ടുകാർ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. 33, 34 എന്നീ വാർഡുകളിലാണ് ഉപഭോക്തൃ സമിതിയുടെ പൈപ്പ് കണക്ഷൻ ഉള്ളത്.