വീടിന്റെ ഒരു മുറി ബഷീർ ലൈബ്രറി; ആരാധകർ തേടിയെത്തുന്നു, ബഷീർ ഷാജിമോനെ...
Mail This Article
തലയോലപ്പറമ്പ് ∙ ബഷീർദിനങ്ങളിൽ വിശ്രമമില്ലാതെ ബഷീർ ആരാധകനായ പി.ജി.ഷാജിമോൻ. ബഷീറിനെ അറിയാനും പഠിക്കാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സിനിമക്കാർ, ഗവേഷകർ, എഴുത്തുകാർ ഉൾപ്പെടെ ഒട്ടേറെ ബഷീർ ആരാധകരാണു തലയോലപ്പറമ്പ് ഫാർമേഴ്സ് ബാങ്ക് ജീവനക്കാരനായ പെരുമ്പാട്ടത്തിൽ ഷാജിമോനെ തേടിയെത്തുന്നത്.
ബഷീർച്ചിത്രങ്ങൾ, ബഷീറിനെപ്പറ്റി എഴുതിയതും ബഷീർ എഴുതിയതുമായ പുസ്തകങ്ങൾ, സിഡികൾ, പത്രക്കട്ടിങ്ങുകൾ ഉൾപ്പെടെ നാലായിരത്തിലേറെ വസ്തുക്കൾ ഇന്നും നിധി പോലെയാണു ഷാജിമോൻ തന്റെ ശേഖരത്തിൽ സൂക്ഷിക്കുന്നത്. ഇതിനായി വീടിന്റെ ഒരു മുറി ബഷീർ ലൈബ്രറിയാക്കി മാറ്റിയിരിക്കുകയാണ്. ചില സന്ദർശകർ വായിച്ച ശേഷം തരാമെന്നു പറഞ്ഞു കൊണ്ടുപോകുന്ന പുസ്തകങ്ങൾ പലതും തിരികെ കിട്ടാതെ വരുന്നത് ഏറെ വിഷമം വരുത്താറുണ്ടെന്നും ഷാജിമോൻ പറഞ്ഞു.
ബഷീർ അനുസ്മരണച്ചടങ്ങിൽ സമീപപ്രദേശത്തെ സ്കൂളുകൾ, സംഘടനകൾ ഉൾപ്പെടെ പ്രദർശനത്തിനായി ബഷീർച്ചിത്രങ്ങളും പുസ്തകങ്ങളും കൊണ്ടുപോകാറുള്ളതായും ഇദ്ദേഹം പറഞ്ഞു.തലയോലപ്പറമ്പ് ജവാഹർ സെന്ററിന്റെ പ്രവർത്തകനായിരിക്കെ 1991 ഫെബ്രുവരിയിൽ കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ കേന്ദ്രത്തിന്റെ 2 മാസത്തെ പരിശീലനത്തിനായി കോഴിക്കോട്ട് എത്തിയ ഷാജി, ബഷീറിന്റെ സഹോദരങ്ങളായ അബുവും ഹനീഫയും ബഷീറിന്റെ ബേപ്പൂരിലെ വീട്ടിലുണ്ടെന്ന് അറിഞ്ഞ് അവിടെയെത്തി.
ഇവർ ബഷീറിനെയും കുടുംബാംഗങ്ങളെയും പരിചയപ്പെടുത്തി. തുടർന്ന് പരിശീലനം കഴിഞ്ഞുള്ള ബാക്കി സമയം ബഷീറിന്റെ വീട്ടിലെ സഹായിയായി അവിടത്തെ ഒരു ചായ്പിലാണു താമസിച്ചിരുന്നത്. ഇക്കാലത്തു ബഷീറിന്റെ കൂടെ റേഷൻകട, ട്രഷറി, ബാങ്ക് തുടങ്ങിയ സ്ഥലങ്ങളിൽ പോയിരുന്നത് ഇന്നലെയെന്ന പോലെ ഓർക്കുന്നതായും ഷാജിമോൻ പറഞ്ഞു.എം.ടി.വാസുദേവൻ നായർ, മുൻമന്ത്രി പി.പി.ഉമ്മർ കോയ, ഡോ. എം.എം.ബഷീർ, ഡോ. എം.എ.റഹ്മാൻ, ഡോ. എംഎൻ.കാരശ്ശേരി തുടങ്ങിയവരെ പരിചയപ്പെടാനും അവസരം ലഭിച്ചു.
തുടർന്ന് ബഷീറിനോടു കടുത്ത ആരാധന തോന്നിയ ഷാജിമോൻ ബഷീറിന്റെ മരണശേഷം 1994 ഡിസംബറിൽ ബഷീർ സ്മാരക സമിതി എന്ന പേരിൽ സാംസ്കാരിക സംഘടനയ്ക്കു രൂപം നൽകി. ഇപ്പോഴും സംഘടനയുടെ ജനറൽ സെക്രട്ടറിയാണ്. ഇവിടെ പ്രതിമാസ പരിപാടികൾ മുടക്കം കൂടാതെ നടത്താറുണ്ട്. ‘ബഷീർ ഷാജിമോൻ’ എന്ന നാമത്തിലാണ് ഇദ്ദേഹം നാട്ടിൽ അറിയപ്പെടുന്നത്.