സർവകലാശാല, ഒരു സർവ ഔഷധശാല; ഔഷധ സസ്യങ്ങളുടെ സുഗന്ധം പരത്തി എംജി സർവകലാശാല ക്യാംപസ്
Mail This Article
ഏറ്റുമാനൂർ ∙ ഔഷധ സസ്യങ്ങളുടെ സുഗന്ധം പരത്തി എംജി സർവകലാശാല ക്യാംപസ്. വ്യത്യസ്തമായ 2 തോട്ടങ്ങളാണ് ഇവിടെ ഒരുക്കുന്നത്. അപൂർവ സസ്യങ്ങളാൽ നിറയുന്ന ഔഷധ സസ്യത്തോട്ടം. പൂക്കളും പഴങ്ങളും മനോഹര കാഴ്ച നൽകുന്ന പച്ചപ്പ്. ഒരു വർഷം മുൻപ് പരീക്ഷണാർഥം നട്ട തൈകളെല്ലാം ഇപ്പോൾ പടർന്നു പന്തലിച്ചു തുടങ്ങി.ഇവയുടെ ഇംഗ്ലിഷ് നാമം, ശാസ്‌ത്ര നാമം, ഇതിന്റെ ഉപയോഗം എന്നിവ സസ്യങ്ങൾക്കൊപ്പം ബോർഡുകളിൽ എഴുതി വയ്ക്കും. അപൂർവമായ ഇരുന്നൂറോളം ഇനങ്ങളിലുള്ള സസ്യങ്ങളാണ് വളർത്തുന്നത്.
ദശമൂലം, ദശപുഷ്‌പം, ത്രിഫല, നാൽപാമരം, തൃഗന്ധ, ത്രികടു, ശതാവരി, രാമച്ചം, നാഗദന്തി, കറ്റാർവാഴ, കൊടുവേലി, കച്ചോലം, എരുക്ക്, തിപ്പലി, എല്ലൂറ്റി, രുദ്രാക്ഷം തുടങ്ങി ഒട്ടേറെ സസ്യങ്ങൾ ഇവിടെ കാണാം. ക്യാംപസിൽ ആകെയുള്ള 105 ഏക്കറിൽ 29 ഏക്കറും വനം സംരക്ഷിത മേഖലയാണ്. സസ്യശാസ്‌ത്ര വിഭാഗത്തിന്റെ സഹകരണത്തോടെയാണ് തോട്ടം ഒരുക്കുന്നത്. രണ്ടിടങ്ങളിലായി ഒരേക്കറിലാണ് തോട്ടം. സസ്യ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാൻ 7 വർഷം മുൻപ് ക്യാംപസിനെ ‘ജീവക ലൈവ് ലബോറട്ടറി’യായി പ്രഖ്യാപിച്ചതാണ്. വൈസ് ചാൻസലർ ഡോ. സാബു തോമസ്, പിവിസി പ്രഫ. സി.ടി. അരവിന്ദകുമാർ, റജിസ്ട്രാർ പ്രഫ. ബി. പ്രകാശ് കുമാർ, സാങ്കേതിക ഉപദേഷ്ടാവും കൃഷി ഓഫിസറുമായ സി.എസ്. ജയപ്രകാശ് എന്നിവർ അടങ്ങിയ സമിതിക്കാണു മേൽനോട്ടം.