ADVERTISEMENT

കോട്ടയം ∙ ഭരണ സിരാകേന്ദ്രമായ കലക്ടറേറ്റിന്റെയും മിനി സിവിൽ സ്റ്റേഷന്റെയും ഇടനാഴികളിൽ എവിടെ തിരിഞ്ഞാലും സർവീസ് സംഘടനകളുടെ പോസ്റ്റർ യുദ്ധമാണ്. സർക്കാർ ഓഫിസുകളുടെ ചുമരുകളിൽ പോസ്റ്റർ പതിക്കുന്നതിനും ചുമരെഴുത്തും തടഞ്ഞ് വകുപ്പ് മേധാവികൾക്കു സർക്കുലർ കൈമാറിയെങ്കിലും ഓഫിസുകളിൽ പോസ്റ്റർ മയം. സംഘടനാ ഓഫിസുകൾ പോലെയാണ് നൂറുകണക്കിനു പൊതുജനങ്ങൾ ദിവസവും എത്തുന്ന ഈ ഓഫിസുകളിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്.

അംഗീകൃത സർവീസ് സംഘടനകൾക്ക് സർക്കാർ ഓഫിസിലെ ഒഴിഞ്ഞ സ്ഥലത്ത് അതത് സ്ഥാപന മേധാവികളുടെ അനുവാദത്തോടെ പ്രത്യേക ബോർഡ് വച്ച് നോട്ടിസ് സ്ഥാപിക്കാമെന്നു ഉത്തരവ് ഉണ്ടായിരുന്നു. എന്നാൽ ഈ ഉത്തരവിന്റെ മറവിൽ ആണ് പരസ്യം പതിക്കാനുള്ള ബോർഡുകൾക്ക് ചുറ്റും ചുമരുകളിൽ നോട്ടിസ് വ്യാപകമായി പതിക്കുന്നത്. കലക്ടറേറ്റ് ഓഫിസ് വളപ്പിൽ പോസ്റ്ററുകളും ബാനറുകളും നിരോധിച്ച് ബോർഡ് വച്ചിട്ടുണ്ടെങ്കിലും കലക്ടറേറ്റ് വളപ്പിൽ വാഹനങ്ങൾക്ക് പോലും യാത്ര തടസ്സപ്പെടുന്ന വിധമാണ് സർവീസ് സംഘടനകൾ ബോർഡുകളും ബാനറുകളും സ്ഥാപിച്ചിട്ടുള്ളത്

കലക്ടറേറ്റ് ചുമരുകളിൽ നോട്ടിസ് പ്രളയം

മൂന്നു നിലകളിൽ 22 സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന കലക്ടറേറ്റിലെ ചുമരുകളിൽ സർക്കാർ പോസ്റ്റുകൾ മുതൽ വിവിധ സംഘടനകളുടെ പോസ്റ്ററുകൾ വരെ നിറഞ്ഞ നിലയിലാണ്. രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ സർവീസ് സംഘടനകളുടെ പോസ്റ്ററുകളിൽ മുഖ്യമന്ത്രി മുതൽ സംഘടനാ നേതാക്കൾ വരെ ഉണ്ട്.

കലക്ടറുടെ ഓഫിസിൽ നിന്ന് 10 മീറ്റർ അകലം പോലുമില്ലാത്ത വിപഞ്ചിക ഹാളിലേക്ക് പോകുന്ന വഴിയിലെ ചുമരിൽ ഒട്ടിച്ചിരിക്കുന്നതിൽ കൂടുതലും ‘മെഡിസെപ് യാഥാർഥ്യമാകുന്നു’ എന്ന പോസ്റ്ററുകളാണ്. ജില്ലാ മൃഗസംരക്ഷണ ഓഫിസിനു മുന്നിൽ ആഴ്ചകൾക്ക് മുൻപ് നടന്ന രാജ്യാന്തര സഹകരണ ദിനാഘോഷത്തിന് പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ട്. ഇവിടുത്തെ ഇടനാഴിയിലുള്ള പഴയ അലമാരകൾക്കും ആക്രി സാധനങ്ങളുടെ മുകളിലും എല്ലാം പോസ്റ്ററുകൾ പതിച്ച നിലയിലാണ്. വിജിലൻസ് കോടതിക്ക് മുൻപിൽ പോലും ഭിത്തിയിൽ പരസ്യങ്ങൾ നിറഞ്ഞ നിലയിലാണ്.

മോട്ടർ വാഹന വകുപ്പ് ഓഫിസിനു മുന്നിലെ ഭിത്തിയിൽ കഴിഞ്ഞ ഡിസംബർ മാസത്തെ ‘ വാഹനീയം’ പദ്ധതിയുടെ ഉദ്ഘാടന പോസ്റ്റർ ഇപ്പോഴും മാറ്റിയിട്ടില്ല. ഇതുകൂടാതെ പടിക്കെട്ടുകൾക്കു സമീപവും പരസ്യബോർഡുകൾ ഉണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പരിസരം, ഡിവൈഎസ്പി ഓഫിസിലേക്കുള്ള പടിക്കെട്ടിനു സമീപം കഴിഞ്ഞ മേയിൽ ഒരു സംഘടന നടത്തിയ ധർണയുടെ പോസ്റ്ററുകൾ ഇപ്പോഴും നീക്കിയിട്ടില്ല.

മിനി സിവിൽ സ്റ്റേഷനിൽ വരവേൽക്കുന്നത് സംഘടനയുടെ പോസ്റ്റർ

10 ൽ പരം സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിലേക്ക് കടന്നു ചെല്ലുമ്പോൾ ബോർഡ് കണ്ട് സംഘടനാ ഓഫിസ് ആണോ എന്നുപോലും തെറ്റിദ്ധരിച്ചുപോകും. കഴിഞ്ഞ മേയ് 26 ന് നടത്തിയ മാർച്ചിന്റെയും ധർണയുടെയും ബാനർ മിനി സിവിൽ സ്റ്റേഷനു മുന്നിൽ നിന്ന് ഇതുവരെ നീക്കിയിട്ടില്ല. ഓഫിസിന്റെ ബോർഡ് പോലെയാണ് മാസങ്ങളായി ബാനർ കെട്ടിയിരിക്കുന്നത്. ലിഫ്റ്റിനു സമീപവും പരിസരങ്ങളിലും പോസ്റ്ററുകൾ നിറ‍ഞ്ഞ നിലയിലാണ്. പടിക്കെട്ടുകൾക്കു സമീപം നോട്ടിസ് ബോർഡുകൾക്ക് പുറമേ ചുമരുകളിൽ വ്യാപകമായി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com