ഇതുവരെ പിടികൂടിയത് 7 ഭീമൻ പെരുമ്പാമ്പുകളെ; താറാവും കോഴിയും ഇഷ്ട ഭക്ഷണം, വീടിന് പുറത്തിറങ്ങാനാവാത്ത സ്ഥിതി
Mail This Article
കടുത്തുരുത്തി ∙ ഗ്രാമപ്പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശമായ മാന്നാർ, പോളിടെക്നിക് ഭാഗങ്ങളിൽ പെരും പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു. പുറത്തിറങ്ങാൻ മടിച്ച് ജനം. കഴിഞ്ഞ ദിവസം വല്ലേപറമ്പിൽ സേതുമാധവന്റെ വളർത്തു നായയെ പിടികൂടാൻ ശ്രമിച്ച പെരുമ്പാമ്പിനെ പഞ്ചായത്തംഗം നോബി മുണ്ടയ്ക്കന്റെ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടുകയും വനം വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു.
ഏതാനും മാസത്തിനുള്ളിൽ 7 ഭീമൻ പെരുമ്പാമ്പുകളെയാണ് പ്രദേശത്തു നിന്നും പിടികൂടിയതെന്ന് നോബി പറഞ്ഞു. പാടശേഖരത്തിനു നടുവിലൂടെ കടന്നു പോകുന്ന റോഡുകളിൽ പെരുമ്പാമ്പുകൾ കയറി കിടക്കുന്നത് പതിവാണ്. പരിസരത്തെ പല വീടുകളിൽ നിന്നും കോഴികളെയും വളർത്തു മൃഗങ്ങളെയും പിടികൂടിയതായി നാട്ടുകാർ പരാതിപ്പെട്ടു. ആപ്പാഞ്ചിറ – കാന്താരിക്കടവ് തോട്ടിലും പാടശേഖരങ്ങളിലും പെരുമ്പാമ്പുകൾ ധാരാളമായി ഉള്ളതായി പാടശേഖര സമിതി ഭാരവാഹികളും കർഷകരും പറയുന്നു.
താറാവുകളും കോഴികളുമാണ് ഇവയുടെ ഇഷ്ട ഭക്ഷണം. വർഷങ്ങളായി കാടുകൾ വെട്ടി തെളിക്കാതെ കിടക്കുന്ന റെയിൽവേ ഭൂമിയിൽ ഇഴ ജന്തുക്കളുടെ ശല്യം രൂക്ഷമാണ്. ഏതാനും മാസം മുൻപ് 18 മുട്ടകളുമായി പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനം വകുപ്പിന് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം ആപ്പാഞ്ചിറ തോട്ടിൽ ഭീമൻ പെരുമ്പാമ്പിനെ ചത്ത നിലയിൽ കണ്ടതായി നാട്ടുകാർ പറഞ്ഞു. റോഡുകളിലും വീടിന്റെ പരിസരങ്ങളിലും പെരുമ്പാമ്പുകൾ എത്തി തുടങ്ങിയതോടെ വീടിന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് നാട്ടുകാർ.