പേമാരിക്കിടെ കാട്ടാനശല്യവും; ശക്തമായ മഴയുള്ള രാത്രി വീടിന്റെ സമീപത്തുവരെ ആന എത്തിയതായി നാട്ടുകാർ
Mail This Article
കോരുത്തോട് ∙ പെരുമഴയ്ക്കിടെ മലയോര മേഖലയിൽ കാട്ടാനശല്യവും രൂക്ഷം. മാങ്ങാപേട്ട, കൊമ്പുകുത്തി പ്രദേശങ്ങളിലാണ് കാട്ടാനയുടെ ശല്യം വ്യാപകമാകുന്നത്. വനം അതിർത്തി പ്രദേശങ്ങളിൽ സോളർ വേലികൾ നശിച്ചതാണു കാരണം.പുഞ്ചവയൽ കോരുത്തോട് റൂട്ടിൽ മാങ്ങാപേട്ടയിൽ പത്തോളം പേരുടെ കൃഷിയിടങ്ങളിൽ വാഴ, കപ്പ, തെങ്ങ് തുടങ്ങിയവ നശിപ്പിച്ചു. ശക്തമായ മഴയുള്ള രാത്രി വീടിന്റെ സമീപത്ത് വരെ ആന എത്തിയതായി നാട്ടുകാർ പറയുന്നു.
പ്രദേശത്ത് കുറച്ചു നാളുകളായി ആനകളുടെ ശല്യം കുറവായിരുന്നു. ശബരിമല വനവുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് സോളർ വേലി ഉണ്ടെങ്കിലും പല സ്ഥലങ്ങളിലും നശിച്ച നിലയിലാണ്. ഇതുവഴിയാണ് ആനകൾ ജനവാസ മേഖലകളിൽ എത്തുന്നത്.കൊമ്പുകുത്തിയിൽ കാട്ടാന കൂട്ടത്തോടെയാണ് നാട്ടിൽ ഇറങ്ങുന്നത്. മടുക്ക കൊമ്പുകുത്തി റോഡിൽ ആനകൾ പതിവായി ഇറങ്ങാറുണ്ട്. രണ്ട് ദിവസമായി ജനവാസ മേഖലയുടെ സമീപവും ആനകൾ എത്തി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ ജനങ്ങൾ ദുരിതത്തിലായി. ആനകൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ സോളർ വേലികൾ പൂർവസ്ഥിതിയിലാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.