കനത്ത മഴയ്ക്കു ശമനം: വെള്ളപ്പൊക്ക ഭീഷണി മാറിത്തുടങ്ങി, മീനച്ചിലാറ്റിലെ ജലനിരപ്പ് പകുതിയിലേറെ താണു
Mail This Article
കോട്ടയം∙ കനത്ത മഴയ്ക്കു ശമനം വന്നതോടെ ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി മാറിത്തുടങ്ങി. മഴ മാറി അന്തരീക്ഷം തെളിഞ്ഞു കണ്ടതിന്റെ ആശ്വാസത്തിലാണ് മലയോര മേഖല. എന്നാൽ ജലനിരപ്പ് കുറയാത്തതിൽ പടിഞ്ഞാറൻ മേഖലയിൽ ആശങ്ക ഒഴിയുന്നില്ല. ദുരിതാശ്വാസ ക്യാംപുകളിൽ ചിലത് അവസാനിപ്പിച്ചു.
ആശ്വാസതീരത്ത് കിഴക്കൻ മേഖല
ഞായറാഴ്ച മുതൽ കനത്ത മഴ പെയ്ത മലയോര മേഖലയിൽ വെള്ളിയാഴ്ചയോടെ മഴ മാറി. മണിമലയാർ, പുല്ലകയാർ പുഴകളിൽ അപകടകരമായി ഉയർന്ന ജലനിരപ്പ് താഴ്ന്നു വെള്ളം തെളിഞ്ഞു. ഇതോടെ, വലിയകയം, കരിമ്പുകയം, മണിമല ജലവിതരണ പദ്ധതികളിലെ പമ്പിങ് വാട്ടർ അതോറിറ്റി പുനരാരംഭിച്ചു. മീനച്ചിലാറ്റിലെ ജലനിരപ്പ് പകുതിയിലേറെ താണു. മീനച്ചിൽ താലൂക്കിൽ 17 ദുരിതാശ്വാസ ക്യാംപുകളിൽ 7 എണ്ണം ഇന്നലെ നിർത്തി. കൂട്ടിക്കൽ പ്രദേശത്തെ 3 ക്യാംപുകൾ നിർത്തിയിട്ടില്ല.
അടിയന്തര സാഹചര്യം ഉണ്ടായാൽ മുൻകരുതൽ എന്ന നിലയിൽ വരും ദിവസങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പു കൂടി പരിഗണിച്ചാകും ഇവ പിൻവലിക്കുക. മഴയും ഉരുൾപൊട്ടലും മൂലമുണ്ടായ നാശനഷ്ടം സംബന്ധിച്ചുള്ള കണക്കെടുപ്പ് പൂർത്തിയായി വരുന്നതേയുള്ളൂ. മണ്ണു വീണു ഗതാഗതം തടസ്സപ്പെട്ട റോഡുകളിൽ ഇവ നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മൂന്നിലവ്, തലനാട് പഞ്ചായത്തുകളിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളിലെ മണ്ണുനീക്കൽ തുടങ്ങിയിട്ടില്ല. അപകടഭീതി ഒഴിഞ്ഞെങ്കിലും ജാഗ്രത തുടരുന്നതിന്റെ ഭാഗമായി ദുരന്തനിവാരണ സേനയും അഗ്നിരക്ഷാസേനയും ഏതാനും ദിവസം കൂടി മുണ്ടക്കയത്ത് ക്യാംപ് ചെയ്യും.
ഭീതിയുടെ നിഴലിൽ പടിഞ്ഞാറൻ മേഖല
പടിഞ്ഞാറൻ മേഖലയിൽ മഴ കുറഞ്ഞെങ്കിലും ജലനിരപ്പു കുറഞ്ഞിട്ടില്ല. വെള്ളം കായലിൽ പതിക്കുന്നതിനു പല സ്ഥലത്തും തടസ്സമുള്ളതിനാൽ പുരയിടങ്ങളിലെയും റോഡുകളിലെയും ജലനിരപ്പു കാര്യമായി താഴുന്നില്ല. വീടുകളിൽ നിന്നു വെള്ളം ഇറങ്ങിയിട്ടില്ല. മനയ്ക്കച്ചിറ ഐസ് ഫാക്ടറി, പാറയ്ക്കൽ കലുങ്ക് എന്നീ ഭാഗങ്ങളിലും ജലനിരപ്പ് കൂടുതലാണ്.
കുട്ടനാട് പ്രദേശത്ത് ജലനിരപ്പ് വീണ്ടും ഉയർന്നാൽ ആളുകളെ സുരക്ഷിതരായി പാർപ്പിക്കുന്നതിനുള്ള തയാറെടുപ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചങ്ങനാശേരി തഹസിൽദാർ അറിയിച്ചു. മേഖലയിലെ വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. കടുത്തുരുത്തി, കല്ലറ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വീടുകൾ വെള്ളത്തിലാണെങ്കിലും ആളുകൾ വീടുകളിൽ തന്നെ കഴിയുകയാണ്. ഇവർക്ക് ഒഴുകിയെത്തുന്ന മാലിന്യവും ശുദ്ധജലം ലഭിക്കാത്തതും പ്രതിസന്ധിയാണ്. കോട്ടയം നഗരസഭാ പ്രദേശത്ത് വെള്ളം ഇറങ്ങിത്തുടങ്ങി.
കരുത്തായി അഗ്നിരക്ഷാസേന
കോട്ടയം ∙ കെടുതി വിതച്ച മഴയിൽ രക്ഷാപ്രവർത്തനത്തിനു കരുത്തേകി ജില്ലയിലെ അഗ്നിരക്ഷാസേന. ജില്ലയിൽ 361 അംഗങ്ങളുള്ള അഗ്നിരക്ഷാ സേനയിലെ 352 പേരും രക്ഷാപ്രവർത്തനങ്ങൾക്കു മുന്നിട്ടുനിന്നു. 100 ആപത് മിത്ര, സിവിൽ ഡിഫൻസ് അംഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായ സ്ഥലങ്ങളിൽ നിന്ന് 99 പേരെ സേന രക്ഷിച്ചു. കഴിഞ്ഞവർഷം പ്രളയം വലിയ നാശം വിതച്ച കൂട്ടിക്കൽ മേഖലയിൽ കനത്ത മഴ മുന്നറിയിപ്പു വന്ന അന്നുതന്നെ ഒരു യൂണിറ്റ് ഫയർഫോഴ്‌സിനെ സ്റ്റാൻഡ് ബൈ ആയി നിയോഗിച്ചിരുന്നു.
ഈ യൂണിറ്റ് ഇപ്പോഴും മുണ്ടക്കയത്തു തുടരുന്നുണ്ട്. പ്രവർത്തനങ്ങൾക്കു റീജനൽ ഫയർ ഓഫിസർ എ.ആർ.അരുൺകുമാർ, ജില്ലാ ഫയർ ഓഫിസർ റെജി വി.കുര്യാക്കോസ്, സ്റ്റേഷൻ ഓഫിസർമാരായ അനൂപ് രവീന്ദ്രൻ (കോട്ടയം), വി.വി.സുവികുമാർ (പാമ്പാടി), കെ.എസ്.ഓമനക്കുട്ടൻ (കാഞ്ഞിരപ്പള്ളി), എസ്.കെ.ബിജുമോൻ (പാലാ), കലേഷ് (കടുത്തുരുത്തി), വിഷ്ണു (വൈക്കം), ജോണിച്ചൻ (ഈരാറ്റുപേട്ട), സജിമോൻ ടി.ജോസഫ് (ചങ്ങനാശേരി) എന്നിവർ നേതൃത്വം നൽകി. ഓഗസ്റ്റ് ഒന്നിനു പുലർച്ചെ കോട്ടയം മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിന് എത്താനും സേനയ്ക്കായി.