വെള്ളക്കെട്ടിൽ വലഞ്ഞ് ക്ഷീരകർഷകർ; കാലികളെ പുറത്തിറക്കാനും പുല്ല് നൽകാനും കഴിയുന്നില്ല
Mail This Article
കടുത്തുരുത്തി ∙ കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കും വെള്ളപ്പൊക്കവും നൂറുകണക്കിന് കുടുബങ്ങൾക്കു പുറമേ ആയിരക്കണക്കിന് ക്ഷീരകർഷകരെയും പ്രതിസന്ധിയിലാക്കി. തൊഴുത്തുകളും പുരയിടങ്ങളും വെള്ളത്തിലായതോടെ കാലികളെ പുറത്തിറക്കാനും പുല്ല് നൽകാനും കഴിയുന്നില്ല. വെള്ളം ഇറങ്ങിയാലും പച്ചപ്പുല്ലിനു ഉണ്ടാകുന്ന ക്ഷാമം പാലുൽപാദനത്തിൽ കുറവ് ഉണ്ടാക്കും. ക്ഷീരോൽപാദക സഹകരണ സംഘങ്ങളിലുള്ള കർഷകർക്ക് പുറമേ ആയിരക്കണക്കിന് ക്ഷീര കർഷകരാണ് താലൂക്കിൽ ഉള്ളത്.
മൂവാറ്റുപുഴയാറും കൈവഴികളും വലിയ തോടും കര കവിഞ്ഞൊഴുകുന്നതിനാലാണ് വീടുകളിൽ വെള്ളം കയറുന്നത്. ഇതോടെ കാലിത്തൊഴുത്തുകളും വെള്ളത്തിലായതാണ് കർഷകരെ പ്രതിന്ധിയിലാക്കുന്നത്. പലരും തൊഴുത്തിൽ തന്നെ കാലികളെ നിർത്തി, വെള്ളം നീന്തിയെത്തിയാണ് പരിപാലിക്കുന്നത്. വെള്ളത്തിൽ തട്ട് കെട്ടി ഉയർത്തി ആടുകളെ സംരക്ഷിക്കാനും കർഷകർ പാടുപെടുന്നു. ഇതിനും കഴിയാത്തവർ റോഡരികിലും ഉയർന്ന പ്രദേശങ്ങളിലുമായി കാലികളെയും ആടുകളെയും കെട്ടിയിട്ടിരിക്കുകയാണ്. വെള്ളത്തിലും ചതുപ്പിലുമായ കാലികൾക്ക് രോഗ ബാധയ്ക്കുള്ള സാധ്യത ഏറെയാണ്.
പച്ച പുല്ല് നൽകാൻ കഴിയാതെ വന്നതോടെ ശേഖരിച്ചിരിക്കുന്ന വൈക്കോലും കാലിത്തീറ്റയും നൽകിയാണ് പരിപാലിക്കുന്നത്. വെള്ളമിറങ്ങാൻ താമസിച്ചാൽ ഇതും തീരും.ബ്രഹ്മമംഗലം ക്ഷീര സഹകരണ സംഘത്തിന്റെ കീഴിൽ മാത്രം മുപ്പതിലധികം തൊഴുത്തുകൾ വെള്ളത്തിലായി. പുരയിടങ്ങളും പാടങ്ങളും മുങ്ങിയതോടെ പച്ചപ്പുല്ല് ചീയും. വെള്ളം ഇറങ്ങിയാലും പുല്ല് കിട്ടാതെ ഉണ്ടാകുന്ന പ്രതിസന്ധി പാലുൽപാദനത്തെയും ബാധിക്കും. കടുത്തുരുത്തി, കല്ലറ. ഉദയനാപുരം, ടി.വി.പുരം, വെച്ചൂർ, കല്ലറ എന്നീ പഞ്ചായത്തുകളിലും നൂറു കണക്കിന് ക്ഷീര കർഷകരാണ് വെള്ളപ്പൊക്കത്തിൽ വലയുന്നത്.