നൂറ് രോഗിക്ക് ഒരു ഡോക്ടർ; നട്ടം തിരിഞ്ഞ് നാട്ടുകാർ
Mail This Article
രാമപുരം∙ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾ വലയുന്നു. പനിക്കാലമായതിനാൽ നൂറുകണക്കിനു രോഗികൾ എത്തുന്ന ആശുപത്രിയിൽ ഒരു ഡോക്ടറാണ് ആശ്രയം. നെല്ലാപ്പാറ, മണിയാക്കുംപാറ, മറ്റത്തിപ്പാറ, മാനത്തൂർ, പിഴക്, ഐങ്കൊമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ഒട്ടേറെ രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. ഡോക്ടറുടെ സേവനം ലഭിക്കാതെ വന്നതോടെ രോഗികൾ ചികിത്സ തേടി മറ്റിടങ്ങളിലേക്ക് പോകുന്നു.
മുൻപ് ആശുപത്രിയിൽ 4 ഡോക്ടർമാർ സേവനം ചെയ്തിരുന്നു. ദിവസവും 400ലേറെ രോഗികൾ ആശ്രയിച്ചിരുന്ന ആശുപത്രിയാണിത്. 11 കോടിയിലേറെ രൂപ മുടക്കി നിർമിച്ച ആശുപത്രിയുടെ പല ഭാഗങ്ങളും ഉപയോഗിക്കാതെ കിടന്നു നശിക്കുകയാണ്. കോവിഡ് ചികിത്സയ്ക്കായി സന്നദ്ധ സംഘടനകൾ 100ലേറെ കട്ടിലുകളും കിടക്കകളും നൽകിയിരുന്നു. ഇവ ഉൾപ്പെടെ ഉപയോഗിക്കാതെ നശിക്കുകയാണ്.
അപകടങ്ങളിൽ പരുക്കേറ്റവരടക്കം ഒട്ടേറെ ആളുകൾ ചികിത്സയ്ക്കായി എത്തുമ്പോഴാണ് ആശുപത്രിയിൽ ചികിത്സയും ഡോക്ടറും ഇല്ലെന്ന് അറിയുന്നത്. ജില്ലയിലെ എ ഗ്രേഡ് പഞ്ചായത്തായ രാമപുരത്ത് 30000ലേറെ ജനസംഖ്യയുണ്ട്. ഡോക്ടറുടെ സേവനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്‍ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.