പടിക്കെട്ടുകൾ പ്രളയമെടുത്തു, ലൈറ്റുകളും ബാക്കിയില്ല; പണ്ടേ ഒലിച്ചുപോയി, അടിസ്ഥാന സൗകര്യങ്ങൾ
Mail This Article
എരുമേലി∙ പ്രളയം തകർത്ത ഓരുങ്കൽക്കടവിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല, ശബരിമല തീർഥാടകരെ കാത്തിരിക്കുന്നത് അസൗകര്യങ്ങൾ മാത്രം. കഴിഞ്ഞ വർഷം മണിമലയാറ്റിലുണ്ടായ പ്രളയത്തിലാണ് ഓരുങ്കൽക്കടവിൽ തീർഥാടകർക്കുള്ള സൗകര്യങ്ങൾ തകർന്നത്. ഇവിടെ പഞ്ചായത്ത് നവീകരിച്ച ടേക്ക് എ ബ്രേക്ക് ശുചിമുറി കെട്ടിടങ്ങൾ പൂർണമായും തകർന്നു. തീർഥാടകർ കുളിക്കുന്നതിനു ആറ്റിലേക്ക് ഇറങ്ങുന്നതിന് പാലത്തിന്റെ ഇരുവശങ്ങളിലും ഇറിഗേഷൻ വകുപ്പ് നിർമിച്ച പടിക്കെട്ടുകൾ ഒഴുകിപ്പോയി. പേട്ട തുള്ളിയ ശേഷം തീർഥാടകരിൽ നല്ലൊരു ശതമാനം ഓരുങ്കൽക്കടവിൽ എത്തി പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചു കടവിൽ ദേഹശുദ്ധി വരുത്തിയാണ് മടങ്ങുന്നത്.
പഞ്ചായത്ത് ശുചിത്വമിഷന്റെ സഹായത്തോടെ കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ 12 ഇന പദ്ധതിയുടെ ഭാഗമായി പൊതുശുചിമുറിയും വഴിയോര വിശ്രമ കേന്ദ്രവും നവീകരിച്ചു. രണ്ട് കെട്ടിടങ്ങളിലായി 16 ശുചിമുറികളാണ് ഇവിടെ ഉണ്ടായിരുന്നത്. തറയും ഭിത്തിയും ടൈലുകൾ പാകിയും മുറ്റം ഇന്റർ ലോക്ക് കട്ടകൾ സ്ഥാപിച്ചും ആണ് നവീകരിച്ചത്. എന്നാൽ നവീകരണം പൂർത്തിയായി ആഴ്ചകൾക്കുള്ളിൽ കൂട്ടിക്കൽ പ്രളയത്തിന്റെ പിന്നാലെ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്ന് ടേക്ക് എ ബ്രേക്ക് കെട്ടിടം പൂർണമായും മുങ്ങി. ശക്തമായ ഒഴുക്കിൽ മേൽക്കൂരയും ഭിത്തിയുടെ ഭാഗങ്ങളും ഉൾപ്പെടെ കെട്ടിടം പൂർണമായും ഒലിച്ചുപോയി.
ശുദ്ധ ജല ടാങ്ക് വെള്ളത്തിൽ ഒഴുകി പോയപ്പോൾ ഇതിന്റെ സ്റ്റാൻഡ് മീറ്ററുകൾ ദൂരെ മരത്തിൽ തടഞ്ഞിരുന്നു. ശുചിമുറികൾ തകർന്നതോടെ കഴിഞ്ഞ മണ്ഡല – മകരവിളക്ക് കാലത്ത് എത്തിയ തീർഥാടകർ ശുചിമുറി സൗകര്യം ഇല്ലാതെ വലഞ്ഞു. ഇവർ റോഡിന്റെ വക്കിലും പരിസര പ്രദേശങ്ങളിലും ആറിന്റെ തീരത്തും പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചത് നാട്ടുകാർക്ക് ഏറെ ദുരിതവും പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായി.
പടിക്കെട്ടുകൾ പ്രളയമെടുത്തു; ലൈറ്റുകളും ബാക്കി ഇല്ല
ഓരുങ്കൽക്കടവ് പാലത്തിൽനിന്ന് ആറ്റിലേക്ക് തീർഥാടകർക്ക് ഇറങ്ങുന്നതിനു പാലത്തിന്റെ ഇരുവശങ്ങളിലും ഇറിഗേഷൻ വകുപ്പ് കല്ലുകെട്ടി പടിക്കെട്ടുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ വെള്ളപ്പൊക്കത്തിൽ കല്ല് പോലും അവശേഷിക്കാതെ ഇരു വശങ്ങളിലെയും പടിക്കെട്ടുകൾ ഒഴുകിപ്പോയി. ഇതോടെ തീർഥാടകർക്ക് കുളിക്കാൻ ആറ്റിലേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ആറിന്റെ തീരത്ത് തീർഥാടകർക്ക് വെളിച്ചത്തിനായി 6 ലൈറ്റുകളും സ്ഥാപിച്ചിരുന്നു.
എന്നാൽ പ്രളയത്തിൽ ലൈറ്റുകളുടെ തൂണുകൾ ഉൾപ്പെടെ ഒഴുകിപ്പോയി. സീസൺ കാലത്ത് 24 മണിക്കൂറും തീർഥാടകർ ഇവിടെ എത്തുന്നത് കണക്കിലെടുത്താണ് ലൈറ്റുകൾ സ്ഥാപിച്ചത്. തകർന്ന പടിക്കെട്ടുകളും ലൈറ്റുകളും പുനഃസ്ഥാപിക്കുന്നതിന് ഒരു നടപടികളും ബന്ധപ്പെട്ട അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇത്തവണ തീർഥാടകർ എത്തുമ്പോൾ കടുത്ത പ്രതിസന്ധിയാകും നേരിടുക.