കല്ലിപ്പുറം തോട്ടിൽ വെള്ളം കയറിയാൽ ഈ കുടുംബം കണ്ണിമ ചിമ്മാറില്ല
Mail This Article
കല്ലറ ∙ അധികൃതരൊന്നു കണ്ണു തുറക്കണം. മധുവിനും കുടുംബത്തിനും വെള്ളം കയറാത്ത ഒരു വീടു വേണം. ലൈഫ് പദ്ധതിയിൽ പോലും വീട് ലഭിക്കാത്ത പറവൻതുരുത്ത് മധു ഭവനിൽ രോഗിയായ മധുവും കുടുംബവും വെള്ളം കയറി ഇടിഞ്ഞു വീഴാറായ വീട്ടിലാണ് താമസം . 12–ാം വാർഡിൽ പാടശേഖരങ്ങളോട് ചേർന്നുള്ള വീട് വെള്ളത്തിലായതോടെ ഈ കുടുംബം ദുരിതത്തിലാണ്. വീടിനോട് ചേർന്നുള്ള കല്ലിപ്പുറം തോട്ടിൽ വെള്ളം ഉയരുന്നതോടെ മധുവിന്റെ വീടും വെള്ളത്തിലാകും .
സ്ഥിരം വെള്ളം കയറുന്ന വീട് ശോച്യാവസ്ഥയിലാണ് . വീട് ഏത് സമയവും തകർന്നു വീഴുമെന്ന ആശങ്കയിലാണ് കുടുംബം. ഹൃദയസംബന്ധമായ അസുഖം ബാധിച്ച മധുവും മക്കളായ മനുവും ബിനുവും ഈ വീട്ടിലാണ് കഴിയുന്നത്. ലൈഫ് ഭവന പദ്ധതിയിൽ ഒരു വീടിനായി അപേക്ഷ നൽകിയെങ്കിലും നിലവിലുള്ള വീട് വാസയോഗ്യമാണെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചതിനാൽ വീട് അനുവദിച്ചില്ലെന്നു മധു പറയുന്നു.
അപകടത്തെ തുടർന്ന് മൂത്ത മകൻ മനുവിന്റെ വലതു കൈയുടെ സ്വാധീനം നഷ്ടപ്പെട്ടു. ഇളയമകന് ബിനു കൂലിപ്പണിക്കു പോയാണ് കുടുംബം കഴിയുന്നത്. ലൈഫ് പദ്ധതിയിൽ ഒരു വീട് അനുവദിച്ചാൽ സുരക്ഷിതമായി വീട്ടിൽ കഴിയാമെന്ന പ്രതീക്ഷയാണ് ഈ കുടുംബത്തിനുള്ളത്.