അനാസ്ഥയ്ക്ക് വില ഒരു ജീവൻ; ഇതുവരെ യാത്ര ചെയ്തത് ജീവൻ കയ്യിൽപിടിച്ച്, ഇപ്പോൾ അതുംമുടങ്ങി
Mail This Article
വെച്ചൂർ ∙ ഒരു ജീവൻ പൊലിയുമ്പോൾ പട്ടടക്കരി പാലം കെടുകാര്യസ്ഥതയുടെ ദുരന്ത ചിഹ്നമായി അഞ്ചുമനത്തോട്ടിൽ കിടക്കുന്നു. 3 വർഷമായി ജീവൻ കയ്യിൽപിടിച്ചായിരുന്നു നാട്ടുകാർ ഈ പാലം കടന്നിരുന്നത്.വെച്ചൂർ പഞ്ചായത്തിലെ 5–ാം വാർഡിൽ കൊടുതുരുത്ത് മറ്റം എസ്എൻഡിപി റോഡിലാണ് താൽക്കാലിക പാലം. പ്രദേശത്തേക്കു യാത്രാമാർഗം ഉണ്ടായിരുന്നില്ല. നാട്ടുകാരും പഞ്ചായത്തും ചേർന്നു 2010ൽ ഇരുമ്പും തെങ്ങിൻതടിയും ഉപയോഗിച്ചാണു താൽക്കാലിക പാലം പണിതത്.
2019ൽ പാലത്തിന്റെ അപകടാവസ്ഥ സംബന്ധിച്ചു നാട്ടുകാർ നൽകിയ പരാതിയെ തുടർന്നു കലക്ടർ നേരിട്ട് ഇടപെട്ടു പുതിയ പാലം നിർമിക്കാൻ നടപടി സ്വീകരിച്ചു. 1.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി കൃഷിവകുപ്പിനു കൈമാറി. പാടശേഖരങ്ങളിലേക്കു പോകുന്ന റോഡും പാലവും ആയതിനാലാണ് പാലം നിർമാണത്തിനുള്ള ഫണ്ട് കൃഷി വകുപ്പിൽനിന്നു കണ്ടെത്താൻ നിർദേശം നൽകിയത്. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല.
പാലം തകർന്നതോടെ മറ്റം പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. വലിയപുരയ്ക്കൽ, തോട്ടുങ്കൽകടവ്, വിലങ്ങിയറ, നെല്ലാനിക്കൽ തുടങ്ങിയ പാടശേഖരങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ പ്രദേശം. പെട്ടെന്ന് ഒരാവശ്യം വന്നാൽ കാൽനടയായി പട്ടക്കരിയിൽ എത്തിയാൽ മാത്രമേ തുടർയാത്ര സാധ്യമാകൂ. പാലത്തിനു ബലക്ഷയം ഉണ്ടെന്നും പുതുക്കി നിർമിക്കണമെന്നും പലവട്ടം ആവശ്യപ്പെട്ടിട്ടും അധികൃതർ അനങ്ങിയില്ലെന്നു നാട്ടുകാർ പറഞ്ഞു.