ADVERTISEMENT

കോട്ടയം ∙ തിരുനക്കരയിലെ ഷോപ്പിങ് കോംപ്ലക്സിലെ കട ഒഴിപ്പിക്കൽ മൂലം ദുരിതത്തിലാകുന്നത് എണ്ണൂറോളം കുടുംബങ്ങൾ. 52 കടകളിലായി 250ൽ അധികം ജീവനക്കാരാണുള്ളത്. നൂറോളം വരുന്ന അനുബന്ധ ജീവനക്കാർ, ബസ് സ്റ്റാൻഡിനെ ആശ്രയിച്ചു കഴിയുന്ന 137 ടാക്സി ജീവനക്കാർ, 110 ഓട്ടോ തൊഴിലാളികൾ, അറുപതോളം ലോട്ടറി ജീവനക്കാർ എന്നിങ്ങനെ എണ്ണൂറോളം പേരാണ് നഗരസഭ നടപടിയിൽ ആശങ്കയിലായത്. ഇതിൽ വയോധികരും വിധവകളും ശാരീരിക വെല്ലുവിളി നേരിടുന്ന അൻപതോളം വനിതാ ജീവനക്കാരും ഉണ്ട്.

ഇറക്കി വിട്ടാൽ കുടിൽ കെട്ടി സമരം

സുപ്രീം കോടതി കേസ് പരിഗണിക്കുന്നതു വരെ ഇറങ്ങില്ലെന്നാണു വ്യാപാരികളുടെ നിലപാട്. ബലം പ്രയോഗിച്ച് ഇറക്കിയാൽ ബസ് സ്റ്റാൻഡിൽ കുടിൽ കെട്ടി സമരം ചെയ്യും. ജീവിക്കാൻ വേണ്ടിയുള്ള സമരം ആണിത്. പിന്നോട്ടു പോകില്ല. ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഇവിടെ ചെലവഴിച്ചു. പലരും രോഗികളും പ്രായമായവരും ആണ്. പകരം മുറി എടുക്കാനും മറ്റു മാർഗങ്ങൾ അന്വേഷിക്കാനും ശേഷിയില്ല. കോടതി ഉത്തരവു നടപ്പാക്കാൻ എത്തിയവരെ തടഞ്ഞത് ജീവിക്കാൻ മറ്റു മാർഗം ഇല്ലാത്തതിനാൽ ആണെന്നും തങ്ങൾ ആത്മഹത്യയുടെ വക്കിലാണെന്നും ജീവനക്കാർ പറയുന്നു.

പ്രതീക്ഷ സുപ്രീം കോടതിയിൽ

നഗരസഭ ഒരേ കെട്ടിട സമുച്ചയത്തിൽ രണ്ട് നിലപാടാണ് സ്വീകരിച്ചെന്നു സുപ്രീം കോടതിയിൽ ബോധിപ്പിക്കാൻ ശ്രമിക്കുമെന്നു വ്യാപാരികൾ പറയുന്നു. കെട്ടിട സമുച്ചയത്തിലെ ഹോട്ടൽ ബലപ്പെടുത്താൻ അനുമതി നൽകി. മറ്റു കെട്ടിടങ്ങൾ ബലക്ഷയം മൂലം പൊളിക്കാനും പറയുന്നു.ഒന്നാം നമ്പർ കെട്ടിടത്തിനു നോട്ടിസ് നൽകുകയും പിന്നീട് സാങ്കേതിക പ്രശ്നമെന്ന് പറഞ്ഞ് തിരുത്താൻ ശ്രമിച്ചതും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കോടതിയിൽ ചൂണ്ടിക്കാട്ടും. ബലക്ഷയം ഇല്ലെന്നു തിരുവനന്തപുരം എൻജിനീയറിങ് കോളജിന്റെ റിപ്പോർട്ടും സമർപ്പിക്കും. 800 കുടുംബങ്ങൾ പട്ടിണിയിൽ ആകുമെന്നതും കോടതിയെ അറിയിക്കും.

കേസ് വീണ്ടും ഹൈക്കോടതിയിൽ

കെട്ടിടം പൊളിക്കുന്നതു ചോദ്യം ചെയ്ത് ഈസ്റ്റ് അർബൻ കോഓപ്പറേറ്റീവ് സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചതായി പ്രസിഡന്റ് കുര്യൻ ജോയി പറഞ്ഞു. 10 ദിവസത്തിനകം ഒഴിയണമെന്നു കാട്ടി നഗരസഭ കത്തു നൽകിയിരുന്നു. എന്നാൽ ഒരു ധനകാര്യ സ്ഥാപനമെന്ന നിലയിൽ ഈ കാലയളവിനുള്ളിൽ മാറ്റി സ്ഥാപിക്കുക സാധ്യമല്ല. ഇതിനു സഹകരണ വകുപ്പിന്റെ അനുമതി അടക്കം ഒട്ടേറെ നടപടിക്രമങ്ങളുണ്ട്. ഇതിനാലാണ് കോടതിയെ സമീപിച്ചതെന്നും കുര്യൻ ജോയി പറഞ്ഞു.

മക്കൾക്ക് ഈ കട അത്താണി

‘കട ഒഴിയേണ്ടി വന്നാൽ സാധനങ്ങളെല്ലാം പുറത്തു കൂട്ടി ഇട്ടു വിൽക്കും. കൊണ്ടു പോകാൻ മറ്റൊരു ഇടമില്ല. വയ്യാത്ത മക്കളുമായി എങ്ങോട്ടു പോകുമെന്നറിയില്ല’. ഇതു പറയുമ്പോൾ പേരൂർ പാലക്കുടിയിൽ മോഹനൻ എന്ന 79കാരന്റെ കണ്ണുകൾ നിറഞ്ഞു. കേൾവി ശക്തി ഇല്ലാത്ത മോഹനന് ബധിരനും മൂകനുമായ രണ്ട് മക്കൾ ആണുള്ളത്. മകളുടെ ഭർത്താവിനും അവർക്കുണ്ടായ മകൾക്കും ഇതുതന്നെയാണ് അവസ്ഥ. ഈ രണ്ട് കുടുംബത്തിനും അത്താണിയാണ് തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ മോഹനന്റെ ചെരിപ്പു കട. 33 വർഷമായി കട നടത്തുകയാണ്. വൈകല്യമുള്ള മക്കൾക്ക് മറ്റാരും ജോലി നൽകുന്നില്ല. ഈ കട ഉള്ളതു കൊണ്ടാണ് അവരും ജീവിക്കുന്നത്.

അരുന്ധതി റോയിയുടെ എ വൺ  

കോട്ടയം ∙ തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ ലോകം വായിച്ചറിഞ്ഞ കടയുണ്ട്. അരുന്ധതി റോയിയുടെ ബുക്കർ സമ്മാനത്തിന് അർഹമായ ദ് ഗോഡ് ഓഫ് സ്മോൾ തിങ്സിൽ പരാമർശിക്കുന്ന ‘എവൺ’ ലേഡീസ് സ്റ്റോഴ്സ്. നോവലിൽ റാഹേലിന് തലമുടിയിൽ ജലധാര യന്ത്രം (വാട്ടർ ഫൗണ്ടൻ) നിർമിക്കാൻ ‘ലവ് ഇൻ ടോക്കിയോ’കൾ വാങ്ങിയിരുന്നത് തിരുനക്കരയിലെ എ വണ്ണിൽ നിന്നായിരുന്നു എന്നാണ് അരുന്ധതി റോയി എഴുതിയത്. പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിൽ എസ്തയുടെയും, റാഹേലിന്റെയും വേഷവിധാനങ്ങളെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് കോട്ടയത്തെ കണ്ണ് എഴുതാൻ പഠിപ്പിച്ച ഈ കടയെക്കുറിച്ചു പറയുന്നു. കടയുടെ അൻപതാം വാർഷികം ഉദ്ഘാടനം ചെയ്തതും അരുന്ധതി റോയിയാണ്. പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിൽ അരുന്ധതി റോയിയുടെ കൈയൊപ്പു ചേർത്ത് കടയ്ക്കുള്ളിൽ ഇന്നും സൂക്ഷിച്ചിട്ടുണ്ടെന്ന് ഉടമ കെ.ഒ അബൂബക്കർ പറ‍ഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com