വെള്ളംകുടി മുട്ടിച്ച് കിണറ്റിൽ കുടുങ്ങി മൂർഖൻ, സാഹസികമായി രക്ഷപ്പെടുത്തൽ- വിഡിയോ
Mail This Article
കോട്ടയം∙ കുറിച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ കുടുങ്ങിയ മൂർഖനെ സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പിന്റെ അംഗീകൃത സ്നേക് റെസ്ക്യുവർ ഐയ്ജു താന്നിക്കന്‍. ആൾ മറയില്ലാത്ത കിണറ്റിൽ പാമ്പ് അകപ്പെട്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നെത്തിയ വടവാതൂർ താന്നിക്കപ്പടി സ്വദേശിയായ ഐയ്ജു താന്നിക്കന്‍ തോട്ടിയിൽ പാമ്പിനെ കുരുക്കി പുറത്തെടുത്തശേഷം ഉരഗ വർഗങ്ങളെ കൈകാര്യം ചെയ്യുന്ന ഹുക്ക് ഉപയോഗിച്ചു കൂടിനുള്ളിലാക്കുകയായിരുന്നു.
പാമ്പിനെ സുരക്ഷിതമായി പിടികൂടാനും അവയെ പരുക്കു പറ്റാതെ മോചിപ്പിക്കുന്നതിനും കേരളാ വനംവകുപ്പ് ഔദ്യോഗിക പരിശീലനം നൽകി വരുന്നുണ്ട്. കോട്ടയം ജില്ലയിൽ 75 ഓളം റെസ്ക്യുവർമാരാണ് ഉള്ളത്. പൊതുജനങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും സേവനരംഗത്തുണ്ട്. പാമ്പിനെ കണ്ടാൽ ഉടനെ വിവരമറിയിക്കാനായാണ് കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ 2021-ൽത്തന്നെ 'സർപ്പ' എന്ന ആപ്പ് പ്രവർത്തനം ആരംഭിച്ചത്.
കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലുമുള്ള നിരവധിപ്പേരാണ് ഈ ആപ്പിലൂടെ സേവനം അഭ്യർഥിച്ചിട്ടുള്ളത്. ഔദ്യോഗികപരിശീലനം നേടിയ റെസ്ക്യൂവർമാരാണ് പാമ്പിനെ പിടികൂടുന്നതിനായി ഇതുവഴിയെത്തുന്നത്. ലൊക്കേഷനടക്കം നൽകിയിട്ടുള്ള ആപിൽ പാമ്പുപിടിത്തക്കാരുടെയും ഓഫീസർമാരുടെയും വിവരങ്ങളെല്ലാം കൃത്യമായി നൽകിയിട്ടുണ്ട്. പാമ്പിനെ പിടികൂടുന്നത് മുതൽ അതിനെ സുരക്ഷിതമായി ഫോറസ്റ്റ് ഓഫീസറെ ഏൽപ്പിക്കുന്നതുവരെയുള്ള കാര്യങ്ങൾ രേഖപ്പെടുത്തപ്പെടുന്നുമുണ്ട്.