സ്ഥാനക്കയറ്റം വേണ്ട; ഏറ്റവും ജൂനിയറായി ബറ്റാലിയൻ ക്യാംപിലേക്ക് വിനീതനായി മടങ്ങുന്നു, വിനു
Mail This Article
എരുമേലി ∙ 22 വർഷം വിവിധ പൊലീസ് സ്റ്റേഷനുകളിലെ ജോലിക്കു ശേഷം ചേനപ്പാടി സ്വദേശി വിനു ഭാസ്ക്കറിന്(50) കെഎപി അഞ്ചാം ബറ്റാലിയൻ ക്യാംപിലേക്ക് ഏറ്റവും ജൂനിയറായി മടങ്ങുന്നതിനു സർക്കാർ അനുമതി നൽകി. ഇത്തരത്തിൽ ക്യാംപിലേക്ക് മടങ്ങുന്ന ജില്ലയിലെ ആദ്യ പൊലീസ് ഓഫിസറാണ് വിനു. 6 വർഷം സർവീസ് ശേഷിക്കെയാണ് ക്യാംപിലേക്ക് മടങ്ങിയത്.
എരുമേലി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറാണ് വിനു. ലോക്കൽ സ്റ്റേഷനുകളിൽ നിന്ന് ശിക്ഷാ നടപടി വഴിയോ ഉദ്യോഗക്കയറ്റം വഴി ഇൻ ചാർജ് ഓഫിസറായോ ആണ് ക്യാംപുകളിലേക്ക് മടങ്ങുന്നത്. സാധാരണ ഉദ്യോഗസ്ഥനായി ക്യാംപിലേക്ക് മടങ്ങാറില്ല. ക്യാംപിലേക്ക് മടങ്ങാനുള്ള വിനുവിന്റെ അപേക്ഷ പ്രത്യേക ഉത്തരവ് വഴി സർക്കാർ അംഗീകരിക്കുകയായിരുന്നു.
ഏറ്റവും ജൂനിയറായി സേവനം അനുഷ്ഠിക്കാമെന്നും ഭാവിയിൽ സീനിയോറിറ്റി പുനഃസ്ഥാപിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് തർക്കം ഉന്നയിക്കില്ലെന്നും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. തനിക്ക് സ്ഥാനക്കയറ്റം വേണ്ടെന്ന് വിനു രേഖാമൂലം വകുപ്പിനെ അറിയിച്ചിരുന്നു. അതിനാൽ വിനു സീനിയർ പൊലീസ് ഓഫിസറായി തുടരുകയാണ്. ക്യാംപിലേക്ക് മടങ്ങുന്നതിനു പ്രത്യേക കാരണം ഇല്ലെന്നും ഇത്തരം ഒരു സാധ്യത വന്നപ്പോൾ അപേക്ഷിച്ചതാണെന്നും വിനു പറയുന്നു. സ്റ്റേഷനിലെ ജോലി ഭാരം തന്നെ ബാധിച്ചിട്ടില്ലെന്നും അതുമൂലമല്ല ക്യാംപിലേക്ക് മടങ്ങുന്നതെന്നും വിനു ഉറപ്പിച്ചുപറയുന്നു.