‘വെളുക്കുകയാണ്’ ക്ഷീരകർഷകരുടെ ജീവിതം; പോക്കറ്റ് കാലി
Mail This Article
കറുകച്ചാൽ/ കുറവിലങ്ങാട് ∙ ‘വെളുക്കുകയാണ്’ ക്ഷീരകർഷകരുടെ ജീവിതം. പരിപാലനച്ചെലവ് വർധിച്ചതോടെ പലരുടെയും തൊഴുത്തിൽനിന്ന് പശുക്കൾ പടിയിറങ്ങി തുടങ്ങി. ഒരു ലീറ്റർ പാൽ ഉൽപാദനത്തിന്റെ ചെലവ് 45 രൂപയെന്നു വിദഗ്ധരുടെ പഠനത്തിൽ കണ്ടെത്തിയെങ്കിലും ഇപ്പോഴും കർഷകനു ലഭിക്കുന്നതു 40 രൂപയിൽ താഴെ മാത്രം. 3 വർഷത്തിനുള്ളിൽ ഉൽപാദനച്ചെലവ് 50 ശതമാനം വർധിച്ചതായി കർഷകരുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ക്ഷീര സംഘങ്ങളും പ്രതിസന്ധിയിൽ
കാലിവളർത്തലിൽ നിന്നു കർഷകർ പിൻവാങ്ങാൻ തുടങ്ങിയതോടെ പാൽ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇതോടെ ക്ഷീര സംഘങ്ങളും പ്രതിസന്ധിയിലാണ്. ജില്ലയിൽ 226 ക്ഷീര സംഘങ്ങളാണ് ജില്ലയിലുള്ളത്. ഇവയിൽ 5% സംഘങ്ങൾ പ്രതിസന്ധിയിലാണ്.
വില ലഭിക്കുന്നില്ല
ഉൽപാദനച്ചെലവിന് ആനുപാതികമായ വില ലഭിക്കുന്നില്ല. ഒരു ചാക്ക് കാലിത്തീറ്റയുടെ ശരാശരി വില ഇപ്പോൾ 1450 രൂപ. മക്കച്ചോളം, ഉഴുന്നിന്റെ തൊലി, പരുത്തിക്കുരു എന്നിവയുടെ എല്ലാം വില വർധിച്ചു. പാൽവില വർധിപ്പിച്ചാൽ പോലും കാലിത്തീറ്റയ്ക്കു മേൽ വിലനിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ലെന്നു കർഷകർ പറയുന്നു.
കൊഴുപ്പില്ലാത്ത വില
പാലിന്റെ കൊഴുപ്പും ഘടനയും അനുസരിച്ച് വില നൽകുന്നതാണ് ക്ഷീര സംഘങ്ങളിലെ രീതി. ക്ഷീര കർഷകരിൽ നിന്നു വാങ്ങുമ്പോൾ മാത്രമാണ് കൊഴുപ്പ് നോക്കുന്നത്. കർഷകനു നൽകുന്ന വിലയിൽ നിന്നു 10 രൂപ വരെ വർധിപ്പിച്ചാണ് സംഘങ്ങൾ പാൽ വിൽക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, തീറ്റയിലെ വ്യത്യാസം എന്നിവ അനുസരിച്ച് കൊഴുപ്പിൽ വ്യത്യാസം വരാം. തുടർച്ചയായ കാലാവസ്ഥ വ്യതിയാനം മൂലം പാൽ ഉൽപാദനത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്.
കാലികൾ 87,159
ജില്ലയിൽ ആകെയുള്ളത് 87,159 കന്നുകാലികൾ. ഇതിൽ 81,059 പശുക്കളും 6,100 എരുമകളും.