കയ്യടികൾ നിറഞ്ഞു; വേദനകൾ മറന്ന് ഷമ്മിന്റെ പാട്ട്
Mail This Article
കോട്ടയം ∙ കൊറോയിഡ് പ്ലക്‌സ് ട്യൂമർ ബാധിച്ച പത്തു വയസ്സുകാരൻ ഷം തോമസ് സംഗീതത്തിന്റെ കൈപിടിച്ച് ജീവിതത്തിലേക്കു തിരിച്ചു നടക്കുന്നു. ആശുപത്രിയിലുള്ളവർക്കായി ഷം കീബോർഡ് വായിച്ചു. സഹോദരൻ ഷോൺ തോമസ് ഡ്രംസുമായി ഒപ്പം ചേർന്നപ്പോൾ കാരിത്താസ് ആശുപത്രിയിലെ ഹാളിൽ ഒത്തുകൂടിയവർ കയ്യടിച്ചു.ഒരു വർഷം മുൻപ് കേൾവി നഷ്ടപ്പെട്ട്, കാലുകൾ തളർന്നു രോഗശയ്യയിലേക്കു വീണതാണ് ഷം. തലച്ചോറിനെ ബാധിക്കുന്ന ട്യൂമറാണു തളർത്തിയത്. ദുബായിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണു രോഗം പിടികൂടിയത്. ചികിത്സയ്ക്കായി കുടുംബം നാട്ടിലെത്തി.
കാരിത്താസ് ആശുപത്രിയിലെ ഡോ. ബോബൻ തോമസിന്റെ ചികിത്സയിലാണ് ആരോഗ്യം വീണ്ടെടുത്തത്. ഒരു വർഷമായി നടക്കുന്ന ചികിത്സയിലൂടെ കേൾവി ശക്തി തിരിച്ചു കിട്ടി. കാലുകളുടെ ബലം വീണ്ടെടുത്തു വരുന്നു .സംഗീതോപകരണങ്ങൾ വായിക്കുമായിരുന്നു ഈ സഹോദരന്മാർ. യുട്യൂബിൽ ഇവരുടെ സംഗീത പരിപാടികളുടെ വിഡിയോ ഉണ്ട്. ജ്യേഷ്ഠൻ ഷോൺ തോമസിനൊപ്പം സംഗീത പരിപാടി അവതരിപ്പിക്കുക എന്നതു ഷമ്മിന്റെ വലിയ മോഹമായിരുന്നു. അതാണ് ഇന്നലെ സഫലമായത്.
മാങ്ങാനം കഞ്ഞിക്കുഴിയിൽ താമസിക്കുന്ന സിബി തോമസ് – ബബിത ദമ്പതികളുടെ ഇളയമകനാണ്. ഷോൺ ഗിരിദീപം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.