പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ വിജിലൻസ് റെയ്ഡ്; മെറ്റൽ ഇല്ല; ടാർ പേരിനു മാത്രം
Mail This Article
കോട്ടയം∙ സംസ്ഥാനത്ത് പുതുതായി നിർമിക്കുന്ന റോഡുകളിൽ ഗ്രേഡ് മെറ്റൽ ഉപയോഗിക്കുന്നില്ലെന്നും നിശ്ചിത അളവിൽ ടാർ ഉപയോഗിക്കുന്നില്ലെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തൽ. ഇതുമൂലം റോഡിന്റെ ആയുസ്സ് കുറഞ്ഞു കുഴികൾ രൂപപ്പെടുന്നതായാണു നിരീക്ഷണം.ഓരോ പാളിയുടെയും കനം ടെൻഡറിൽ പറഞ്ഞിരിക്കുന്നതിൽനിന്നു മാറി, കനം കുറച്ചു നിർമിച്ചശേഷം എൻജിനീയർമാരുമായി ഒത്തുകളിച്ച് ബില്ല് മാറുന്നതായും കണ്ടെത്തി. സംസ്ഥാനത്താകെ 116 റോഡുകളിലാണു വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
തോന്നുംപടി അറ്റകുറ്റപ്പണികൾ ചെയ്യുന്നതു കാരണം സംസ്ഥാനത്തു നടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികളിൽ ഭൂരിഭാഗവും വാറന്റി കാലാവധിയായ ആറുമാസത്തിനുള്ളിൽ തന്നെ പൊളിഞ്ഞു പോകുന്നതായും കണ്ടെത്തി.അറ്റകുറ്റപ്പണി നടത്തുന്നതിന് 6 മാസത്തിനു ശേഷം എൻജിനീയർമാർ ടെൻഡർ നൽകുന്നതു വഴി സർക്കാരിനു വൻ സാമ്പത്തിക നഷ്ടം സംഭവിക്കുന്നു.റോഡിന്റെ കോർ കട്ട് സാംപിൾ പരിശോധനയ്ക്കായി വിജിലൻസ് എടുത്തിട്ടുണ്ട്.
ഓരോ പാളിയും നിർമിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ എന്തൊക്കെയാണെന്നും അവ എങ്ങനെയാണു മിക്സ് ചെയ്തിരിക്കുന്നതെന്നും മനസ്സിലാക്കുന്നതിനായാണു സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.ടെൻഡർ പ്രകാരമുള്ള ഗുണനിലവാരത്തിലല്ല നിർമാണമെങ്കിൽ തുടർനടപടികൾ സ്വീകരിക്കും.