ADVERTISEMENT

പൂഞ്ഞാർ ∙ ഇടത്, വലതു മുന്നണികളിലെ രാഷ്ട്രീയ നിലപാടുകളാണു പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്ന് എൻ.എം.ജോസഫിന്റെ വിജയത്തിനും പിന്നീടു പരാജയത്തിനും വഴിതെളിച്ചത്. ജനതാദൾ നേതാവായിരുന്ന ജോസഫ് 1982ലാണ് എൽഡിഎഫ് സ്ഥാനാർഥിയായി ആദ്യം മത്സരിച്ചത്. യുഡിഎഫ് സ്ഥാനാർഥി പി.സി.ജോർജിനോടു പരാജയപ്പെട്ടു. 1987ൽ ജോർജും ജോസഫും വീണ്ടും മത്സരിച്ചപ്പോൾ ജോസഫിനായിരുന്നു ജയം. 

കേരള രാഷ്ട്രീയത്തിൽ അപൂർവമായ നാടകീയത നിറഞ്ഞ നീക്കങ്ങൾക്കൊടുവിലാണ് 1987ൽ ജോസഫ് മന്ത്രിസ്ഥാനത്തെത്തിയത്. 7 എംഎൽഎമാരുണ്ടായിരുന്ന ജനതാദളിന് രണ്ടാം നായനാർ മന്ത്രിസഭയിൽ 2 മന്ത്രി സ്ഥാനമാണു ലഭിച്ചത്. എം.പി.വീരേന്ദ്രകുമാറും കെ.ചന്ദ്രശേഖരനും മന്ത്രിമാരായി. പാർലമെന്ററി പാർട്ടി വിളിക്കാതെ മന്ത്രിസ്ഥാനം ഏറ്റെടുത്തതിനെതിരെ എൻ.എം.ജോസഫിന്റെ നേതൃത്വത്തിൽ 5 എംഎൽഎമാർ പ്രതിഷേധവുമായി രംഗത്തെത്തി.

സത്യപ്രതി‍ജ്ഞ ചെയ്ത് 2 ദിവസത്തിനുശേഷം വീരേന്ദ്രകുമാർ രാജിവയ്ക്കുകയും ജോസഫ് വനം വകുപ്പ് മന്ത്രിയാകുകയും ചെയ്തു.അഴിമതിക്കെതിരെ നിലപാടെടുത്ത രാഷ്ട്രീയക്കാരനായിരുന്നു എൻ.എം.ജോസഫ്. വനം മന്ത്രി ആയിരിക്കേ ചീഫ് കൺസർവേറ്റീവ് ഓഫിസർമാർ ഉൾപ്പെടെ ആയിരത്തിലേറെ വനം വകുപ്പ് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും 5 പേരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. 

അടുക്കം പദ്ധതിക്കു പകരം മൂലമറ്റത്തു നിന്ന് തുരങ്കം വഴി മീനച്ചിലാറ്റിലേക്കു വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയുടെ നടപടികൾ തുടങ്ങിയത് ജോസഫിന്റെ കാലത്താണ്. പദ്ധതി പിന്നീട് ഉപേക്ഷിച്ചെങ്കിലും ഇപ്പോൾ പുനരാലോചനയിലാണ്. സ്വകാര്യ ഭൂമിയിൽ തേക്ക് വച്ചു പിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകാൻ ബ്ലോക്കുകൾ തോറും നഴ്സറികൾ തുടങ്ങാനും പ്രോത്സാഹനം നൽകി.  മന്ത്രി വി.എൻ.വാസവൻ, എംപിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, എംഎൽഎമാരായ മാണി സി.കാപ്പൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി, പി.സി.ജോർജ്, പാലാ നഗരസഭാധ്യക്ഷൻ ആന്റോ പടിഞ്ഞാറേക്കര എന്നിവർ അനുശോചിച്ചു.

കൈനീട്ടിയത് മന്ത്രി; ഡ്രൈവർ അത് അറിഞ്ഞില്ല!

 ലാളിത്യവും എളിമയും സൗമ്യതയും മുഖമുദ്രയാക്കിയ പൊതുപ്രവർത്തകനായിരുന്നു പ്രഫ.എൻ.എം.ജോസഫ്. ഒരിക്കൽ വനം മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് വണ്ടി കുറെ ദൂരം മുന്നോട്ടു പോയിട്ടും മന്ത്രിയുടെ കാർ കാണാതെ തിരികെയെത്തി. പാലാ – ഈരാറ്റുപേട്ട റോഡരുകിൽ ചെത്തിയിട്ട തടിയിൽ കയറിയിരുന്നു മന്ത്രിയും പാലാ നഗരസഭാ കൗൺസിലറായിരുന്ന പ്രഫ.ജോസഫ് മൂലയിലും വർത്തമാനം പറയുന്നതാണ് പൊലീസുകാർ കണ്ടത്. തട്ടുകടകളിലും സാധാരണ ചായക്കടകളിലും ഭക്ഷണം കഴിക്കുന്നത് പതിവു കാഴ്ചയായിരുന്നു.

മന്ത്രിസ്ഥാനം ഒഴിഞ്ഞ് വീണ്ടും കോളജ് അധ്യാപകനായപ്പോഴും ബസുകളിലും കാൽനടയായും ആയിരുന്നു യാത്ര. ഒരിക്കൽ കെഎസ്ആർടിസി ബസിനു കൈ നീട്ടിയപ്പോൾ മന്ത്രി ആണെന്നറിയാതെ ബസ് നിർത്താതെ പോയ സംഭവവുമുണ്ട്. 

ആത്മകഥയിൽ നിറഞ്ഞത് രാഷ്ട്രീയത്തിലെ അറിയാക്കഥകൾ

കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിനെക്കുറിച്ചുള്ള തുറന്നെഴുത്താണ് എൻ.എം.ജോസഫിന്റെ ആത്മകഥയായ ‘അറിയപ്പെടാത്ത ഏടുകൾ’.  വനംവകുപ്പിലെ അഴിമതി, ആദിവാസി സംരക്ഷണത്തിന്റെ പേരിൽ അരങ്ങേറുന്ന തട്ടിപ്പുകൾ, വനവൽകരണത്തിന്റെ പേരിലുള്ള ഫണ്ട് തട്ടിയെടുക്കൽ തുടങ്ങിയവയെപ്പറ്റിയൊക്കെ അദ്ദേഹം തുറന്നെഴുതിയിട്ടുണ്ട്.

മുഖ്യമന്ത്രി നായനാരും മന്ത്രി കെ.ആർ. ഗൗരിയമ്മയും എതിർത്തിട്ടും കാലാവധി തീരാൻ ഒരു വർഷം ബാക്കിയുള്ളപ്പോൾ 1991-ൽ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു നടത്താൻ ഇടതുമുന്നണി തീരുമാനിച്ചത് അന്നത്തെ സിപിഎം  സംസ്ഥാന സെക്രട്ടറിയായിരുന്ന അച്യുതാനന്ദന്റെ നീക്കമായിരുന്നുവെന്നും എൻ.എം. ജോസഫ് എഴുതിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com