ഗജരാജ സംഗമവേദിയായി ഇത്തിത്താനം, എത്തിയത് 15 കരിവീരന്മാർ; ചിത്രങ്ങൾ
Mail This Article
ചങ്ങനാശേരി ∙ ഗജരാജ സംഗമവേദിയായി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രം. ഇളങ്കാവിലമ്മയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിങ്ങഭരണി ദിനത്തിൽ നടന്ന ആനയൂട്ടിന് എത്തിയത് 15 കരിവീരന്മാർ. സമൃദ്ധമായ ആനയൂട്ടിൽ പങ്കെടുത്ത് ദേവിയുടെ അനുഗ്രഹവും തേടി ഗജരാജാക്കന്മാർ മടങ്ങുന്ന കാഴ്ചയ്ക്കു സാക്ഷികളാകാൻ ഒട്ടേറെപ്പേരെത്തി.
ദേശദേവതയുടെ പിറന്നാളായ ചിങ്ങഭരണി ദിനത്തിൽ ഇളങ്കാവിലമ്മ ഭക്തജനസംഘത്തിന്റെ നേതൃത്വത്തിലാണ് ഗജസംഗമവും ആനയൂട്ടും നടത്തിയത്. അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിനും പ്രത്യക്ഷ ഗണപതി പൂജയ്ക്കും ശേഷം ആനകളെ ക്ഷേത്ര സന്നിധിയിലേക്ക് ആർപ്പുവിളികളോടെ വരവേറ്റു. പിന്നീട് തന്ത്രി സൂര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ ആനയൂട്ട് നടത്തി.കലശവും പ്രത്യേക പൂജകളും നടന്നു. വൈകിട്ട് നടത്തിയ സഹസ്രദീപക്കാഴ്ചയോടെ ചടങ്ങുകൾ അവസാനിച്ചു.
വാഴപ്പള്ളി മഹാദേവൻ, കുന്നത്തൂർ രാമു, ഭാരത് വിനോദ്, ഭാരത് വിശ്വനാഥൻ, മുണ്ടയ്ക്കൽ ശിവനന്ദൻ, ആനപ്രാമ്പാൽ വിഗ്‌നേശ്വരൻ, വലിയവീട്ടിൽ ഗണപതി, കുളമാക്കിൽ പാർത്ഥസാരഥി, പെരിങ്ങേലിപ്പുറം അപ്പു, ഹരിപ്പാട് അപ്പു, ചെമ്മരപ്പള്ളിൽ മാണിക്യം, പുതുപ്പള്ളി അർജുനൻ, ചൂരൂർമഠം രാജശേഖരൻ, ഓതറ ശ്രീപാർവതി, ചാന്നാനിക്കാട് ഷീല എന്നീ ആനകളാണ് പങ്കെടുത്തത്.
ഇരുത്തിയുള്ള പൂജകൾക്കായി വാഴപ്പള്ളി മഹാദേവനെയാണു തിരഞ്ഞെടുത്തത്. ചലച്ചിത്രതാരം കിച്ചു ടെല്ലസ് ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് കെ.ജി.രാജ്മോഹൻ അധ്യക്ഷത വഹിച്ചു. ഗജപരിപാലന രംഗത്തു 40 വർഷമായി പ്രവർത്തിക്കുന്ന വി.നടേശനെ ഫെസ്റ്റിവൽ കോഓർഡിനേഷൻ സംസ്ഥാന സംഘടനാ സെക്രട്ടറി രവീന്ദ്രൻ നായർ ആദരിച്ചു. 10 വർഷമായി തുടർച്ചയായി ആനയൂട്ടിൽ പങ്കെടുക്കുന്ന വാഴപ്പള്ളി മഹാദേവൻ എന്ന ആനയെ ആദരിച്ചു.