ADVERTISEMENT

ഏറ്റുമാനൂർ ∙ മന്ത്രി ഇടപെട്ടു; വായ്പ കുടിശികക്കാരുടെ വീടുകൾക്കു മുൻപിൽ സ്ഥാപിച്ച വലിയ ബോർഡുകൾ നീണ്ടൂർ സഹകരണ ബാങ്ക് നീക്കം ചെയ്തു. നീണ്ടൂർ ബാങ്കിൽ നിന്നു ഭവന വായ്പയെടുത്തു കുടിശിക വരുത്തിയവരുടെ വീടുകൾക്കു മുൻപിൽ വലിയ ബോർഡുകൾ സ്ഥാപിച്ചതു സംബന്ധിച്ചു ‘മനോരമ’ വാർത്ത നൽകിയിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടതോടെ മന്ത്രി വി.എൻ.വാസവൻ നേരിട്ട് ഇടപെട്ടു. ഇന്നലെ രാവിലെ മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള കർശന നിർദേശത്തെ തുടർന്നു ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ടെത്തി ബോർഡുകൾ മാറ്റിയത്. സംഭവം സംബന്ധിച്ചു മന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടു.

ഇല്ലാത്ത അധികാരം സഹകരണ ബാങ്കുകൾ ഉപയോഗിക്കരുതെന്നും ഇടപാടുകാരോടു മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഏറ്റുമാനൂർ മണ്ഡലത്തിൽ ഒരിടത്തും ഇത്തരം ബോർഡുകൾ സ്ഥാപിക്കരുതെന്നും സഹകരണ മേധാവികൾക്കു മന്ത്രി ഉത്തരവു നൽകി.

നീണ്ടൂർ സഹകരണ ബാങ്കിൽ ഇന്നലെ ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ്, സഹകരണ വകുപ്പ് ജില്ലാ മേധാവികൾ എന്നിവരുടെ സംയുക്ത യോഗത്തിൽ ബാങ്കിന്റെ നടപടികളിൽ വീഴ്ച വന്നതായി കണ്ടെത്തി. വായ്പ കുടിശിക വരുത്തിയവർക്കു നോട്ടിസ് നൽകി നിയമാനുസരണം ചെയ്യാവുന്ന കാര്യങ്ങൾ സാവകാശം ചെയ്താൽ മതിയെന്നു തീരുമാനിച്ചു. വായ്പ എടുത്തവർക്കു തുക തവണകളായി അടയ്ക്കാൻ അവസരം നൽകും.ജപ്തി നോട്ടിസ് നൽകിയതിനൊപ്പം വീടുകളുടെ വളപ്പിൽ ബോർഡു സ്ഥാപിച്ചതിൽ പരക്കെ പ്രതിഷേധം ഉയർന്നിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികൾ സമരവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ എല്ലാം നിയമപ്രകാരമാണ് സ്ഥാപിച്ചതെന്നായിരുന്നു ബാങ്ക് അധികൃതരുടെ ആദ്യ വിശദീകരണം. ‌‌

കൈപ്പുഴ ബാങ്കും ബോർഡ് നീക്കി

നീണ്ടൂർ ബാങ്കിന് സമാനമായി കൈപ്പുഴ സർവീസ് സഹകരണ ബാങ്കും കുടിശിക വരുത്തിയവരുടെ വീടുകൾക്കു മുന്നിൽ ബോർഡ് സ്ഥാപിച്ചു തുടങ്ങിയതു നിർത്തി വച്ചു. കഴിഞ്ഞ ദിവസം സ്ഥാപിച്ച 2 ബോർഡുകൾ ബാങ്ക് അധികൃതർ ഇന്നലെ നീക്കം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com