ADVERTISEMENT

കോട്ടയം∙ ആ 6 മുഖങ്ങളിലും സാജനും ഭാര്യ ഷെറിനും മകൻ നേവിസിനെ കണ്ടു. അവയവദാന ചരിത്രത്തിലെ നാഴികക്കല്ലായ സംഗമത്തിനു വേദിയായ മാമ്മൻ മാപ്പിള ഹാൾ വൈകാരിക മുഹൂ‍ത്തങ്ങൾക്കും സാക്ഷ്യം വഹിച്ചു. കളത്തിപ്പടി പീടികയിൽ വീട്ടിൽ സാജൻ മാത്യുവും ഷെറിനും മകൻ നേവിസ് സാജന്റെ (25) ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച നുവോ ഫൗണ്ടേഷന്റെ ഉദ്ഘാടനവും അവയവ സ്വീകർത്താക്കളുടെ സംഗമവും പക‍ർന്നു നൽകിയത് മഹത്തായ സന്ദേശം. നേവിസിന്റെ അവയവങ്ങൾ സ്വീകരിച്ചവരെല്ലാം സംഗമത്തിൽ നിറമിഴികളോടെയാണു പങ്കെടുത്തത്. നേവിസിന്റെ ഹൃദയം സ്വീകരിച്ച കണ്ണൂർ സ്വദേശി പ്രേംചന്ദ് (56), കരൾ സ്വീകരിച്ച നിലമ്പൂർ സ്വദേശി വിനോദ് ജോസഫ് (44), കൈകൾ സ്വീകരിച്ച ബെല്ലാരി സ്വദേശി ബസവന ഗൌഡ (34), വൃക്കകൾ സ്വീകരിച്ച മലപ്പുറം പനയ്ക്കൽ അൻഷിഫ് (17), തൃശൂർ സ്വദേശി ബെന്നി (46), കണ്ണു സ്വീകരിച്ച വാകത്താനം സ്വദേശി ലീലാമ്മ തോമസ് (70) എന്നിവർ തങ്ങളുടെ ‘പപ്പയെയും അമ്മയെയും’ കാണാനെത്തിയ കാഴ്ച കണ്ടുനിന്നവരെപ്പോലും കണ്ണീരിലാഴ്ത്തി. മറ്റൊരു കണ്ണ് സ്വീകരിച്ചയാൾക്ക് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.‘സാജനും ഷെറിനും ഇപ്പോൾ ഞങ്ങളുടെ പപ്പയും അമ്മയുമാണ്.  

അവർ ദിവസവും രാത്രി ഞങ്ങളെ വിളിക്കും. ആരോഗ്യ വിവരങ്ങൾ തിരക്കും. ഓരോ കുഞ്ഞു വിശേഷങ്ങളും ചോദിച്ചറിയും’– ആറു പേരും പറഞ്ഞു. സിഎഡബ്ല്യു വിദ്യാർഥിയായിരുന്ന നേവിസ് (25) ഹൈപ്പർ ഗ്ലൈസീമിയ രോഗം മൂലം കഴിഞ്ഞ വർഷം സെപ്റ്റംബർ 24നാണ് മരിച്ചത്.  ‘തലേന്ന് ഭക്ഷണം കഴിച്ച് പ്രാർഥനയ്ക്കു ശേഷം ഉമ്മയും തന്ന് ഉറങ്ങാൻ പോയ ഞങ്ങളുടെ മകൻ പിന്നീടു കണ്ണു തുറന്നിട്ടില്ല.  മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെയാണ് അവയവങ്ങൾ ദാനം ചെയ്യാമെന്നു തീരുമാനിച്ചത്. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഒരു മകനാണ്. 

എന്നാൽ 7 കുടുംബങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരെ തിരിച്ചു കിട്ടി’: വേദനകളെ അതിജീവിച്ച കണ്ണുകളോടെ സാജൻ  പറഞ്ഞു. ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്, ജോസ് കെ.മാണി എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഡോ. നോബിൾ ഗ്രേഷ്യസ്, ഡോ. ജേക്കബ് വർഗീസ്, റോയി ജോൺ ഇടത്തറ, ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ.വി. നന്ദകുമാർ, ഡോ. രാമചന്ദ്രൻ, കോശി കല്ലൂർ എന്നിവർ പ്രസംഗിച്ചു. തിരുവല്ല പുഷ്പഗിരി ആശുപത്രിയുമായി സഹകരിച്ച് 500 പേർക്ക് സൗജന്യ ഡയാലിസിസ് നൽകാനുള്ള തുകയും ചടങ്ങിൽ കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com