ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ
Mail This Article
തൃക്കൊടിത്താനം ∙ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂനന്താനം നെടുംകുന്നത്ത് പുതുപ്പറമ്പ് പി.എം.സജിമോൻ (45), ചങ്ങനാശേരി മറ്റം ലാക്കുളം അമീൻ മുഹമ്മദ് (22), കൂനന്താനം വെരൂർ തൈക്കൂട്ടത്തിൽ സുധീർ (30), കൂനന്താനം ചീരഞ്ചിറ തൈക്കൂട്ടത്തിൽ അൽ അമീൻ (31), മാടപ്പള്ളി പെരുമ്പനച്ചി ചുങ്കത്തിൽ ഫൈസൽ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുരിശുംമൂട് ഓട്ടോറിക്ഷാ സ്റ്റാൻഡിലെ ഡ്രൈവർ ലിബിൻ മാത്യുവിനെയാണ് സംഘം ചേർന്ന് ആക്രമിച്ചത്.
ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഓട്ടോ സ്റ്റാൻഡിലെത്തിയ അൽ അമീൻ ലിബിൻ മാത്യുവിനെ ഓട്ടം വിളിച്ചു വെങ്കോട്ട ഭാഗത്തേക്കു പോയി. മറ്റുള്ളവർ ബൈക്കിലും സ്കൂട്ടറിലുമായി പിന്നാലെ എത്തുകയായിരുന്നു. വെങ്കോട്ട ഭാഗത്താണ് സംഘംചേർന്ന് ആക്രമിച്ചത്. ലിബിൻ മാത്യു നൽകിയ പരാതിയെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു. എസ്എച്ച്ഒ ഇ.അജീബ്, എഎസ്ഐ സഞ്ചോ, സിപിഒമാരായ സത്താർ, സെൽവരാജ്, അനീഷ് ജോൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.