ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ സംസ്ഥാനത്ത് അനുവദിച്ച നാലു സ്വകാര്യ വ്യവസായ പാർക്കുകളിൽ ഒന്നു കാഞ്ഞിരപ്പള്ളിയിൽ വരുമ്പോൾ ജില്ലയിൽ നേരിട്ടു 400 പേർക്കും പരോക്ഷമായി 600 പേർക്കും ജോലി സാധ്യത ഒരുങ്ങും. ഇപ്പോൾത്തന്നെ അമേരിക്കയിലെ ഒരു  പാവ നിർമാണ കമ്പനി യൂണിറ്റ് തുടങ്ങാൻ അനുമതി ചോദിച്ചിട്ടുണ്ടെന്നും ആറുമാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും വ്യവസായ പാർക്ക് എംഡി ശ്രീനാഥ് രാമകൃഷ്ണ വ്യക്തമാക്കി.

പാവ നിർമാണ കമ്പനി യൂണിറ്റിൽ മറ്റൊരു 600 പേർക്ക് കൂടി ജോലി സാധ്യത ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുവപ്പ് കാറ്റഗറിയിൽ അല്ലാത്ത വ്യവസായമായതിനാൽ ഉടൻ തന്നെ പ്രവർത്തന സജ്ജമാക്കാനും തടസ്സങ്ങളില്ല. ചൈനയിലെയും മറ്റും യൂണിറ്റുകൾ നി‍ർത്തിയിട്ടാണ് അവ‍ർ കാഞ്ഞിരപ്പള്ളിയിൽ യൂണിറ്റ് തുടങ്ങുന്നതെന്നും ബാക്കി സൗകര്യങ്ങൾ ഒരുക്കിയാൽ ഒന്നര മാസത്തിനുള്ളിൽ യൂണിറ്റ് പ്രവ‍ർത്തിച്ചു തുടങ്ങുമെന്നാണു കമ്പനി വ്യക്തമാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂവപ്പള്ളി വില്ലേജിൽ പനച്ചേപ്പള്ളിയിൽ ഇന്ത്യൻ വെർജിൻ സ്പൈസസ് കമ്പനി ലിമിറ്റഡിനാണു വ്യവസായ പാർക്ക് നിർമിക്കാൻ വ്യവസായ വകുപ്പിന്റെ അനുമതി 22നു ലഭിച്ചത്. കമ്പനിയുടെ 12 ഏക്കർ സ്ഥലത്താണു പാർക്ക് ആരംഭിക്കുക.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡപ്രകാരം വെള്ള, പച്ച, ഓറഞ്ച് കാറ്റഗറിയിലുള്ള വ്യവസായങ്ങൾ ഇവിടെ ആരംഭിക്കാം. മലിനീകരണ സാധ്യതയുള്ള ചുവപ്പ് കാറ്റഗറി പാടില്ല. നിർദിഷ്ട സ്ഥലത്ത് വഴി, വെള്ളം, വൈദ്യുതി, ചുറ്റുമതിൽ, ഭൂമി നിരപ്പാക്കൽ, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കമ്പനി ഒരുക്കണം. ഇതിന് ഏക്കറിനു 30 ലക്ഷം രൂപ പ്രകാരം പരമാവധി 3 കോടി രൂപ ഗ്രാന്റായി സർക്കാർ നൽകും. മാനദണ്ഡങ്ങൾ പാലിച്ചു എന്തു തരം വ്യവസായം എങ്ങനെ തുടങ്ങണമെന്നു കമ്പനിക്കു തീരുമാനിക്കാം.

സ്വന്തമായും കമ്പനി തുടങ്ങാം. സുഗന്ധവിള, ഭക്ഷ്യസംസ്കരണം, റബർ, പ്ലൈവുഡ്, ഇലക്ട്രോണിക്സ്, തുടങ്ങിയ മേഖലയിൽ വ്യവസായങ്ങൾ തുടങ്ങാനുള്ള ചർച്ചകളാണ് ആരംഭിച്ചിട്ടുള്ളതെന്നു ശ്രീനാഥ് രാമകൃഷ്ണ അറിയിച്ചു. ആറു മാസത്തിനുള്ളിൽ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും ഒരു വർഷത്തിനുള്ളിൽ പൂർണ തോതിൽ പ്രവർത്തന സജ്ജമാകുമെന്നും ശ്രീനാഥ് അറിയിച്ചു. ജില്ലയിൽ നിന്നു വ്യവസായ പാർക്കുകൾക്കായി 5 അപേക്ഷകളാണു വ്യവസായ വകുപ്പിനു ലഭിച്ചത്. ഇനിയുള്ള നാലെണ്ണം പാറത്തോട്, ഭരണങ്ങാനം പഞ്ചായത്തുകളിൽ നിന്നാണ്. ഇവയുടെ പരിശോധനകൾ നടക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com