ADVERTISEMENT

കോട്ടയം നഗരം മുതൽ എറണാകുളം ജില്ലാ അതിർത്തിയായ പുതുവേലി ചോരക്കുഴി പാലം വരെ ഏകദേശം 35 കിലോമീറ്ററുണ്ട്. സംസ്ഥാനത്തെ റോഡുകളിൽ പതിവുള്ള കുഴികൾ എംസി റോഡിൽ അധികമില്ല. എന്നാൽ, ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കുറവുമില്ല. ഈ ഭാഗങ്ങളിൽ പാതയ്ക്ക് എന്താണു സംഭവിച്ചത്? എംസി റോഡ് ചെങ്ങന്നൂർ–മൂവാറ്റുപുഴ ഭാഗം നവീകരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ ഭാഗത്തെ റോഡും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെഎസ്ടിപി) മിനുക്കിയതാണ്. ഇതോടെ അപകടരഹിത പാതയാകുമെന്നായിരുന്നു പ്രതീക്ഷ. ജോലി വൈകിയതും നിർമാണ അപാകതയും പലയിടത്തും കെണിയായി.

കോട്ടയം മുതൽ ഏറ്റുമാനൂരിനു സമീപം പട്ടിത്താനം വരെ പാത പലയിടത്തും തകർന്നതായി പരാതി കൂടിയതോടെ റീ ടാറിങ് നടത്തിയതാണ്. കുഴികളില്ല. എന്നാൽ, കുരുക്കും അപകടവും കുറഞ്ഞില്ല. കോട്ടയം നഗരത്തിൽനിന്നു മീനച്ചിലാറിനു കുറുകെയുള്ള നാഗമ്പടം പാലത്തിലെത്തിയാൽ എംസി റോഡ് കുപ്പിക്കഴുത്തു പാതയാകും. ഏറ്റുമാനൂർ ഭാഗത്തു നിന്നു പാലത്തിനു മുന്നിൽവരെ റോഡിനു വീതിയുണ്ട്. പാലത്തിൽ കുരുക്കു മുറുകുന്നതോടെ വാഹനങ്ങൾ ഒറ്റ വരിയിൽ ഇഴയും. വാഹനങ്ങൾ നിരതെറ്റിച്ചു കയറുന്നതും പതിവ്.

റോഡിൽ തട്ടുകൾ

കോട്ടയം മുതൽ പട്ടിത്താനം വരെ ടാറിങ് പിഴവുമൂലം പാതയിൽ ഉയർന്ന തട്ടുകൾ ഉണ്ടായെന്നു പൊതുമരാമത്ത് വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വളവുകളിൽ ഇതു കൂടുതൽ കെണിയായി. റീ ടാറിങ് വേളയിലും പ്രശ്നം പരിഹരിച്ചില്ല. അന്വേഷണം വിശദമായിരുന്നെങ്കിലും റിപ്പോർട്ട് ഒന്നുമായില്ല. നാഗമ്പടം മുതൽ പട്ടിത്താനം വരെ ‘സിഗ്നൽ ഫ്രീ’ എംസി റോഡാണ്. കൃത്യമായ പഠനമില്ലാതെയാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനിലും പട്ടിത്താനം കവലയിലും ലൈറ്റുകൾ പാഴായി.

ഏറ്റുമാനൂരിലെ കുരുക്കു കടന്ന് എത്തുന്നതു പട്ടിത്താനം കവലയിലാണ്. അപകടവളവുകളും മറ്റുമായി ഇവിടെ നിന്ന് എംസി റോഡിന്റെ രൂപം മാറും. ഇവിടെ മുതൽ വാഹനാപകടങ്ങൾ ഏറെയുണ്ടാകുന്ന ‌മേഖലയാണ്. കുറവിലങ്ങാട്, രാമപുരം പൊലീസ് സ്റ്റേഷനുകളിലെ കണക്കുകൾ അനുസരിച്ചു വർഷവും സംഭവിക്കുന്നതു നൂറിലധികം അപകടങ്ങളാണ്.

എന്തുകൊണ്ട് അപകടങ്ങൾ?

പട്ടിത്താനം മുതൽ പുതുവേലി വരെ എംസി റോഡിൽ വളവുകളേറെയായിരുന്നു. നവീകരണ ഭാഗമായി പലതും നിവർത്തി. വീതി കൂടി. പക്ഷേ, വളവുകളിൽ നിശ്ചിത അളവിൽ ചെരിവ് നൽകിയിട്ടില്ലെന്നു പരാതിയുണ്ട്. അപകടസാധ്യതയും കൂടി.

∙റോഡ് സുരക്ഷാ നടപടികൾ പലതും കടലാസിലാണ്. വെമ്പള്ളി, കുറവിലങ്ങാട് ടൗൺ എന്നിവിടങ്ങളിലെ അശാസ്ത്രീയ റംബിൾ സ്ട്രിപ്പുകൾ (വേഗത്തടകൾ) സർക്കാർ ഉത്തരവുണ്ടായിട്ടും മാറ്റിയിട്ടില്ല.
∙പാതയോരങ്ങളിൽ പലയിടത്തും കാടു പിടിച്ച അവസ്ഥ. ദിശാബോർഡുകൾ പോലും മറഞ്ഞു.
∙കുറവിലങ്ങാട് സെൻട്രൽ ജംക്‌ഷൻ, കോഴാ, പുതുവേലി വൈക്കം കവല എന്നിവിടങ്ങളിലെ ഡിവൈഡറുകളുടെ നിർമാണം അശാസ്ത്രീയം. റിഫ്ലക്ടർ പോലും ഇല്ലാത്ത ഡിവൈഡറിൽ വാഹനങ്ങൾ തട്ടി അപകടമുണ്ടാകുന്നുണ്ട്.
∙വെമ്പള്ളി മുതൽ മോനിപ്പള്ളി വരെ നിരപ്പായ റോഡ്. ഈ ഭാഗത്തെ അമിതവേഗം അപകട കാരണമാണ്. വേഗ നിയന്ത്രണ സംവിധാനങ്ങളും പരിശോധനകളും നാമമാത്രം.
∙ചെങ്ങന്നൂർ–മൂവാറ്റുപുഴ റീച്ചിലെ ആദ്യഘട്ട നവീകരണശേഷം റോഡിൽ പൂർണ തോതിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പട്ടിത്താനം മുതൽ പുതുവേലി വരെ മിക്ക സ്ഥലങ്ങളിലും കുഴിയായിരുന്നു. അപകടം പതിവായതോടെ താൽക്കാലികമായി കുഴികൾ അടച്ചു. റോഡ് നിരപ്പിനേക്കാൾ ഉയർന്ന രീതിയിൽ കുഴി മൂടിയത് അപകടകാരണം.
∙ദിശാബോർഡുകൾ, ട്രാഫിക് സിഗ്നൽ ബോർഡുകൾ എന്നിവ പലയിടത്തും നശിച്ചു. സുരക്ഷിതമായി റോഡ് കടക്കാൻ വരച്ച സീബ്രാ ലൈനുകളും മാഞ്ഞു.

വെളിച്ചം ദുഃഖമാണുണ്ണീ...

ഒന്നാം നമ്പർ സംസ്ഥാനപാതയിൽ രാത്രി വെളിച്ചം ഇല്ല. പട്ടിത്താനം മുതൽ പുതുവേലി ചോരക്കുഴി പാലം വരെ 250 സോളർ വിളക്കുകൾ ഉണ്ടെങ്കിലും ഏറെയും തെളിയുന്നില്ല. വിളക്കുകാലുകളിൽ നിന്നു ബാറ്ററി ഉൾപ്പെടെ മോഷണം പോകുന്നുമുണ്ട്. ഏറ്റുമാനൂർ മുതൽ മൂവാറ്റുപുഴ വരെ സോളർ‌ ലൈറ്റുകൾക്കായി മുടക്കിയത് 5 കോടിയിലധികം രൂപയാണ്. ലൈറ്റുകളുടെ അറ്റകുറ്റപ്പണിക്കു മരാമത്ത് വകുപ്പ് നടപടി ആരംഭിച്ചെങ്കിലും ജോലി തുടങ്ങിയിട്ടില്ല. മൂവാറ്റുപുഴ മുതൽ ഏറ്റുമാനൂർ വരെ 2500 വിളക്കുകളുടെ നവീകരണവുമായി ബന്ധപ്പെട്ട സ‍ർവേ പൂർത്തിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com