അനധികൃത മത്സ്യബന്ധനം: നടപടി എടുത്ത് ഫിഷറീസ് വകുപ്പ്
Mail This Article
കുമരകം ∙ അനധികൃത മത്സ്യബന്ധനത്തിനെതിരെ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. വേമ്പനാട്ട് കായലിന്റെ കുമരകം, പള്ളം ഭാഗത്ത് നിന്ന് മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന 100 കൂടുകളും മെത്രാൻകായൽ, പത്തുപങ്ക് ഭാഗത്ത് നിന്ന് അനധികൃത മട വലകളും പിടിച്ചെടുത്തു. അനധികൃത മത്സ്യബന്ധനം നടത്തുന്ന ആരെയും പിടികൂടാനായില്ല. കായലിന്റെ ഭാഗങ്ങളിൽ കൂടുകൾ വച്ച ശേഷം ഇവർ പോയതിനാൽ ആരെയും കിട്ടാതെ വന്നത്.
അനധികൃത വലകളും കൂടുകളും ഉപയോഗിച്ച് ചെറുമീനുകളെ വ്യാപകമായി പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ നാശത്തിനിടയാകുന്ന സ്ഥിതിയായിരുന്നു . പാടശേഖരങ്ങളുടെ വെള്ളം വറ്റിക്കുന്ന പെട്ടിമുഖങ്ങളിൽ വല കെട്ടി മീൻ പിടക്കുന്നതു നിരോധിച്ചിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ മടവല കെട്ടി മീൻ പിടക്കുന്നതും വ്യാപകമായിരുന്നു.കരിമീൻ കുഞ്ഞുങ്ങളടക്കം പതിനായിരക്കണക്കിനു മത്സ്യക്കുഞ്ഞുങ്ങളാണു അനധികൃത വല ഉപയോഗിച്ചുള്ള മീൻ പിടിത്തം മൂലം നശിച്ചിരുന്നത്.
വലയിൽ കിട്ടുന്ന ചെറുമീനുകളെ ഇവർ ഉപേക്ഷിക്കുകയും ഇവ ചത്തു പോകുകയും ചെയ്യും. ഇവ കായലിൽ കിടന്നു വലുതായാൽ ടൺ കണക്കിനു വലിയ മത്സ്യ പരമ്പരാഗത തൊഴിലാളികൾക്കു പിടിക്കാൻ കഴിയുമായിരുന്നു.പരിശോധനയിൽ ഫിഷറീസ് ഡവലപ്മെന്റ് ഓഫിസർ കെ.എൻ. മനുകുമാർ, ഫിഷറീസ് ജീവനക്കാരായ ജെ. ഗിരീഷ്, ലിജോ സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ ശക്തമായ പട്രോളിങ് ഉണ്ടായിരിക്കും എന്ന് ജില്ലാ ഫിഷറീസ് ഓഫിസർ ബെന്നി വില്യം അറിയിച്ചു.