ADVERTISEMENT

ഏറ്റുമാനൂർ ∙ തെരുവുനായ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ താൽക്കാലിക അഭയകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ആലോചന. 1000 ചതുരശ്ര അടിയുള്ള താൽക്കാലിക അഭയകേന്ദ്രങ്ങൾക്ക് 2.25 ലക്ഷം രൂപ ചെലവു വരും. ഇത്തരം കേന്ദ്രങ്ങളിൽ ഒരേസമയം 166 നായ്ക്കളെ പാർപ്പിക്കാനാകും. പൊതുജനങ്ങളെക്കൂടി ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഷെൽറ്റർ മാനേജ്മെന്റ് കമ്മിറ്റിക്കായിരിക്കും ചുമതല. നായ്ക്കളെ വന്ധ്യംകരിക്കാനുള്ള ജില്ലാപഞ്ചായത്തിന്റെ സ്ഥിരം കേന്ദ്രങ്ങൾ സജ്ജമാകുന്നതു വരെയാണു താൽക്കാലിക അഭയകേന്ദ്രങ്ങൾ പ്രവർത്തിക്കുക.

ഏറ്റുമാനൂരിൽവാക്സീൻ ക്യാംപ് തുടങ്ങി

നഗരസഭയിൽ 32 തെരുവുനായ്ക്കൾക്കു പേവിഷ പ്രതിരോധ കുത്തിവയ്പു നൽകി. കഴിഞ്ഞദിവസം സെൻട്രൽ ജംക്‌ഷനിൽ 7 പേർക്കു നായയുടെ കടിയേറ്റതിനെ തുടർന്നാണു നഗരസഭ  വാക്സിനേഷൻ ക്യാംപ് ആരംഭിച്ചത്. വഴിയാത്രക്കാരെ ആക്രമിച്ച നായ മൃഗാശുപത്രിയിലെ കൂട്ടിൽ നിരീക്ഷണത്തിലാണ്.  സെൻട്രൽ ജംക്‌ഷനിലും പരിസരങ്ങളിൽ നിന്നുമാണു നായ്ക്കളെ പിടികൂടിയത്. 

തെരുവുനായ്ക്കളെ പിടിക്കാൻ  ‘ഊട്ടിയി‍ൽ പഠിച്ചവർ’ പഠിപ്പിക്കും

ഒടുവിൽ മൃഗസംരക്ഷണ വകുപ്പ് ഉണർന്നു. ‘മൃഗയ’ സിനിമയിൽ പുലി ശല്യത്തിൽനിന്നു ഗ്രാമത്തെ രക്ഷിക്കാൻ വേട്ടക്കാരൻ ‘വാറുണ്ണി’യെ ക്ഷണിച്ചു വരുത്തിയതുപോലെ, നായ ശല്യത്തിൽനിന്നു നാടിനെ രക്ഷിക്കാൻ ഊട്ടിയിൽ നിന്ന് ആളെ ഇറക്കുന്നു. നായ്ക്കളെ പിടികൂടുന്നതിനു താൽപര്യമുള്ളവർക്ക് ഊട്ടിയിൽ വിദഗ്ധ പരിശീലനം നേടിയവർ പരിശീലനം നൽകും. ജില്ലയിലെ ആദ്യ പരിശീലന ക്യാംപ് ഇന്നും നാളെയും തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടക്കും.

വേൾഡ് വൈഡ് വെറ്ററിനറി സർവീസിന്റെ കീഴിലുള്ള ഊട്ടിയിലെ ഇന്റർനാഷനൽ ട്രെയിനിങ് സെന്ററിൽ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയാണ് മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്നത്. 2015ൽ ആണ് മൃഗസംരക്ഷണ വകുപ്പ് വിവിധ ജില്ലകളിൽ നിന്നു 50 പേർക്ക് ഫ്രൻഡ്സ് ഓഫ് ആനിമൽസ് എന്ന സംഘടനയുടെ സഹായത്തോടെ ഊട്ടിയിൽ പരിശീലനം നൽകിയത്. വെറ്ററിനറി സർജൻ ഡോ. പി.ബിജുവാണു നേതൃത്വം നൽകിയത്.

കായികക്ഷമതയും മൃഗങ്ങളോടു സ്‌നേഹവുമുള്ള ആർക്കും തലയോലപ്പറമ്പിലെ പരിശീലനത്തിൽ പങ്കെടുക്കാം. ഫോൺ: 04829 234323, 9188522706.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com