നവാഗതരെ സ്വാഗതം ചെയ്യുന്നതു സംബന്ധിച്ച തർക്കം; പാലാ പോളിടെക്നിക്കിന് മുൻപിൽ എസ്എഫ്ഐ–എബിവിപി സംഘർഷം
Mail This Article
പാലാ ∙ ഗവ. പോളിടെക്നിക് കോളജിൽ എസ്എഫ്ഐ, എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷം. കോളജിനു മുൻവശത്തു നവാഗതരെ സ്വാഗതം ചെയ്യുന്നതു സംബന്ധിച്ച തർക്കമാണു കാരണം. രാവിലെ 10ന് ആയിരുന്നു സംഭവം. ആദ്യം കോളജിനു മുന്നിലും പിന്നീട് സിവിൽ സ്റ്റേഷൻ ജംക്‌ഷനു സമീപം ബൈപാസ് റോഡിലും ഏറ്റുമുട്ടൽ നടന്നു.എസ്എഫ്ഐ ഏരിയ സെക്രട്ടറി ഡി.കെ.അമൽ, പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ എസ്.ഭട്ടതിരി, ജില്ലാ കമ്മിറ്റിയംഗം എസ്.ആദർശ്, ഏരിയ കമ്മിറ്റിയംഗം ജോയൽ അലക്സ്, എബിവിപി പാലാ നഗർ സെക്രട്ടറി അക്ഷയ് മന്നക്കനാട്, ജില്ലാ കമ്മിറ്റിയംഗം അനന്തു എന്നിവർക്കു പരുക്കേറ്റു.
വൻ പൊലീസ് സംഘം നഗരത്തിൽ നിലയുറപ്പിച്ചു. സെന്റ് തോമസ് കോളജിന്റെ മുൻവശത്തും പൊലീസിനെ നിയോഗിച്ചിരുന്നു. 12 പേർക്കെതിരെ കേസെടുത്തു.എസ്എഫ്ഐ - സിപിഎം പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നുവെന്ന് എബിവിപി ജില്ലാ പ്രസിഡന്റ് ഒ.എസ്.സനന്ദൻ പറഞ്ഞു. കോളജിൽ സംഘർഷമുണ്ടായ വിവരമറിഞ്ഞു സ്ഥലത്തെത്തിയ ശേഷം ബൈക്കിൽ മടങ്ങുകയായിരുന്ന പ്രവർത്തകരെ പിന്തുടർന്നെത്തിയ ആർഎസ്എസ് - എബിവിപി സംഘം തടഞ്ഞുനിർത്തി ആക്രമിച്ചെന്ന് എസ്എഫ്ഐ ആരോപിച്ചു.