ADVERTISEMENT

കോട്ടയം∙ സിൽവർലൈൻ വിരുദ്ധ സമരക്കാർക്കെതിരെയുള്ള കള്ളക്കേസുകൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി നാളെ ജില്ലയിൽ കരിദിനം ആചരിക്കും.  മാടപ്പള്ളിയിലെ സിൽവർലൈൻവിരുദ്ധ സമരപ്പന്തലിലാണ് ഉദ്ഘാടനം. സിൽവർലൈൻ വിരുദ്ധ സമരം രണ്ടാം വർഷത്തിലേക്കു കടക്കുന്ന സാഹചര്യത്തിൽ തുടർനടപടികളെ കുറിച്ച് ആലോചിക്കാൻ നട്ടാശേരി കുഴിയാലിപ്പടിയിൽ ചേർന്ന സമരസമിതി യോഗത്തിലാണു തീരുമാനം. 

സംസ്ഥാന വ്യാപകമായി നടന്ന സിൽവർലൈൻ വിരുദ്ധസമരം ഒക്ടോബർ 2നു രണ്ടാം വർഷത്തിലേക്കു കടക്കും.  മുഖ്യമന്ത്രിയുടെ പിടിവാശി മാത്രമാണ് പദ്ധതിക്കു പിന്നിലെന്നു യോഗം വിലയിരുത്തി. കോട്ടയം നഗരസഭാംഗം സാബു മാത്യു മുക്കുടിയിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയംഗം പ്രിൻസ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു. സാം കോടിക്കുളം, ഷാജി ജോസഫ് ചുങ്ക കരോട്ട്, തോമസ് പുഞ്ചയിൽ, കെ.ജെ.ജോസഫ്, കൗൺസിലർമാരായ സിന്ധു കറുത്തേടം, ലിസി കുര്യൻ ചമ്പക്കുളം, മാത്യു അയ്മനം കുഴി, അരവിന്ദാക്ഷൻ നായർ വെള്ളാറ്റിൽ, സന്തോഷ് ഭഗവതിക്കാല തുടങ്ങിയവർ പ്രസംഗിച്ചു.

ഒരടി പിന്മാറില്ലെന്നു സമരക്കാർ

 ‘കിടപ്പാടം നഷ്ടപ്പെടാതിരിക്കാനാണ് ഞങ്ങൾ തെരുവിലിറങ്ങിയത്. തുടർച്ചയായി കേസുകളിൽപെടുത്തി തളർത്താൻ ശ്രമിച്ചാൽ അധികാരികൾ പരാജയപ്പെടുക തന്നെ ചെയ്യും. ഒരടി പോലും പിന്നോട്ടു പോകില്ല. പദ്ധതി പിൻവലിച്ച് ഉത്തരവിറക്കും വരെ സമരം തുടരുക തന്നെ ചെയ്യും’കേസുകൾ പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനത്തോടു മാടപ്പള്ളിയിലെ സിൽവർലൈൻ വിരുദ്ധ സമരസമിതി പ്രവർത്തകരുടെ പ്രതികരണമാണിത്. പ്രദേശത്ത് ഒട്ടേറെപ്പേർക്കെതിരെ കേസെടുത്തിരുന്നു. 

ഈയ്യാലിൽ തെക്കേതിൽ റോസ് ലിൻ ഫിലിപ്പിന്റെ കുടുംബവീടിനു സമീപത്ത് ഏപ്രിൽ 20ന് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സ്ഥിരം സമരപ്പന്തൽ സ്ഥാപിച്ച് ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്. ജിയോ ടാഗിങ് സർവേ തടസ്സമില്ലാതെ നടത്താനാണ് സമരക്കാരെ കേസുകളുടെ കാര്യം പറഞ്ഞു സർക്കാർ പേടിപ്പിക്കാൻ ശ്രമിക്കുന്നതെന്നു സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com