ഏറ്റുമാനൂർ ∙ ശ്രീകണ്ഠമംഗലംകാർ മാത്രമല്ല, ജർമനിയിലെ തോമസ് നോയലും ഇപ്പോൾ കണി കൊണ്ടുണരുന്നത് മലയാളത്തിന്റെ നന്മയാണ്. അതിരമ്പുഴ ശ്രീകണ്ഠമംഗലം പാൽ സൊസൈറ്റിയിൽ ‘ജോലിക്കാരനാണ്’ ജർമൻ സ്വദേശി തോമസ് നോയൽ.രാവിലെയും വൈകിട്ടും കർഷകരിൽ നിന്നു പാൽ അളന്നുവാങ്ങുന്നത് ഇപ്പോൾ നോയലാണ്. മിൽമയുടെ കീഴിലുള്ള സഹകരണ സംഘമാണിത്.സൊസൈറ്റിയിൽ പ്രതിഫലം വാങ്ങാതെ അതിഥിജോലിക്കാരനായി സേവനമനുഷ്ഠിക്കുകയാണ്. 6 മാസം ഇവിടെ ജോലി നോക്കുമെന്നു നോയൽ പറഞ്ഞു.
ശ്രീകണ്ഠമംഗലം ഡോ. മാത്യു മൂഴിയിലിന്റെയും ലീലാമണി മൂഴിയലിന്റെയും മകളായ ഡോ. അനുരാധയുടെ ഭർത്താവാണ് നോയൽ. ജർമനിയിൽ സ്ഥിരതാമസമാക്കിയ ഇവർ അവധിക്ക് നാട്ടിലെത്തിയതാണ്. 6 മാസം കഴിഞ്ഞേ മടങ്ങൂ. ഇവരുടെ രണ്ടു മക്കളും ഒപ്പമുണ്ട്. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ചുറ്റിക്കറങ്ങുന്നതിലും ഇഷ്ടം പാൽ സൊസൈറ്റിയിൽ ജോലി നോക്കുന്നതാണെന്നു നോയൽ പറയുന്നു. മലയാളം വായിക്കാനും പറയാനും എഴുതാനും പഠിച്ചു.
15 വർഷം മുൻപാണ് ഇവരുടെ വിവാഹം. നോയൽ ജർമനിയിൽ കോളജ് ലക്ചററാണ്. ‘നാട്ടിൻ പുറത്തെ എതു ജോലിക്കും മഹത്വമുണ്ട്. ജോലിക്കു വലുപ്പചെറുപ്പമില്ല. തനി നാടൻ രീതികൾ കണ്ടു മനസ്സിലാക്കാനും അവരുമായി ഇടപഴകാനുമാണ് ‘പാൽക്കാരനായി’ പണിയെടുക്കുന്നത്. ‘മെഡിറ്റേഷൻ’ അനുഭവമാണ് ഈ ജോലിയിൽ നിന്നു ലഭിക്കുന്നതെന്നും നോയൽ പറഞ്ഞു. മുണ്ടും ഷർട്ടും അണിഞ്ഞ് മലയാളത്തനിമയോടെയാണ് ജോലിക്കെത്തുന്നത്.
രാവിലെ 6.30 മുതൽ 8 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 4 വരെയുമാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. ഒരു വർഷം മുൻപാണ് ക്ഷീരസംഘം പുതിയ ഓഫിസിൽ വിപുലമായ സൗകര്യങ്ങളോടെ പ്രവർത്തിച്ചുതുടങ്ങിയത്. 50 ക്ഷീര കർഷകർ അംഗങ്ങളാണ്. എല്ലാ ദിവസവും 350 ലീറ്റർ പാൽ ശേഖരിക്കുന്നുണ്ട്. ജോയിസ് ആൻഡ്രൂസാണ് സംഘത്തിന്റെ പ്രസിഡന്റ്. ജ്യോതിമോൾ ജോസഫ് സെക്രട്ടറിയും.