സ്കൂട്ടറിൽ നിന്ന് ഒരു ലക്ഷം കവർന്ന പ്രതിയെ പിടികൂടി
Mail This Article
പാലാ ∙ സ്കൂട്ടറിൽ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ചെന്ന കേസിൽ തൃശൂർ പട്ടിക്കാട് പൂവംചിറ ചാലിയിൽ റോയിച്ചൻ (47) അറസ്റ്റിൽ. പൈക ഗണപതിപ്ലാക്കൽ ബെന്നിയുടെ ഒരു ലക്ഷം രൂപയാണ് 26ന് ഉച്ചയ്ക്കു നഷ്ടപ്പെട്ടത്. ബാങ്കിൽനിന്ന് 4 ലക്ഷം രൂപ പിൻവലിച്ച ബെന്നി ഒരു ലക്ഷം രൂപ സ്കൂട്ടറിന്റെ സീറ്റിനടിയിലാണു വച്ചത്. 3 ലക്ഷം കൈയിലും വച്ചു. ബെന്നി സ്കൂട്ടർ റോഡരികിൽ പാർക്ക് ചെയ്ത് ബിഎസ്എൻഎൽ ഓഫിസിലേക്കു കയറിയ സമയത്ത് പ്രതി പണം കവരുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
72 സിസിടിവി ക്യാമറകൾ പരിശോധിച്ചാണു പൊലീസ് പ്രതിയിലേക്കെത്തിയത്. ബെന്നി ബാങ്കിൽനിന്ന് പണമെടുത്തതു മുതൽ പ്രതി പിന്തുടർന്നതായി പൊലീസ് കണ്ടെത്തി. മോഷണത്തിനുശേഷം പ്രതി രാമപുരത്തുള്ള ബാങ്കിലെത്തി തന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായും കണ്ടെത്തി. തൃശൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ പേരിൽ ആലത്തൂർ, നെന്മാറ, അങ്കമാലി സ്റ്റേഷനുകളിൽ മോഷണക്കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. എസ്എച്ച്ഒ കെ.പി.ടോംസൺ, എസ്ഐ എം.ഡി.അഭിലാഷ്, എഎസ്ഐ ബിജു കെ.തോമസ്, സിപിഒമാരായ ജസ്റ്റിൻ, ജോഷി മാത്യു, രഞ്ജിത്ത് എന്നിവരാണു പ്രതിയെ അറസ്റ്റ് ചെയ്തത്.