ADVERTISEMENT

കോട്ടയം∙ ഒടുവിൽ തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ നിന്നു വ്യാപാരികൾ ഒഴിഞ്ഞു. ഇന്നു കടമുറികളുടെ താക്കോൽ നഗരസഭയ്ക്ക് കൈമാറും. 2 പതിറ്റാണ്ടിലേറെ തിരുനക്കര കോംപ്ലക്സിൽ വ്യാപാരം നടത്തിയിരുന്നവരാണു വെറുംകയ്യോടെ ഇറങ്ങിയത്. 52 കടമുറികളാണ് കോംപ്ലക്സിൽ. സാധനങ്ങൾ സ്വന്തം വീട്ടിലേക്കാണ് പലരും മാറ്റിയത്. നഗരസഭ നൽകിയ നോട്ടിസ് കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. സാധനങ്ങൾ മാറ്റാൻ 2 ദിവസത്തെ സാവകാശം വാങ്ങിയാണ് എല്ലാവരും കട ഒഴിഞ്ഞത്. പുനരധിവാസം ഉറപ്പാക്കുമെന്ന നഗരസഭയുടെ ഉറപ്പിലാണ് പടിയിറക്കം. പക്ഷേ, എപ്പോൾ, എവിടെ എന്നതിൽ വ്യക്തതയില്ല.

"നേരമായി.... " കോട്ടയം തിരുനക്കര മുനിസിപ്പൽ ഷോപ്പിങ് കോപ്ലക്സ് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കടിയിലെ സാധനങ്ങൾ എടുത്തു മാറ്റുന്ന ജീവനക്കാരി.ചിത്രം : മനോരമ

തിരക്കിലമർന്ന്

കോംപ്ലക്സിലെ അവസാന കച്ചവട ദിനമായിരുന്നു ഇന്നലെ. പതിവിലും നേരത്തേ എല്ലാരും എത്തി. ഉച്ചവരെ ചിലർ കച്ചവടം നടത്തി. മറ്റുള്ളവർ അടുക്കിപ്പെറുക്കുന്ന തിരക്കിലായിരുന്നു. രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു സ്റ്റാൻഡിൽ. വാങ്ങാൻ എത്തിയവരല്ല,  സാധനങ്ങൾ കയറ്റാനെത്തിയ വാഹനങ്ങളുടേതായിരുന്നു നിര.സാധനങ്ങൾ ചാക്കിലും പെട്ടിയിലുമാക്കി അടുക്കി കെട്ടുമ്പോൾ ജീവനക്കാരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

കരഞ്ഞുകലങ്ങി

‘ഇനി വഴക്കിടാൻ ഞാൻ വരില്ല കേട്ടോ’– എല്ലാം പെറുക്കിക്കെട്ടി ഇറങ്ങുന്നതിനിടയിൽ തൊട്ടടുത്ത കടയിലെ രവിച്ചേട്ടനോടു ഫോട്ടോസ്റ്റാറ്റ് കടയുടമ അഞ്ജു പറഞ്ഞു. പെട്ടെന്നാണ് രവിച്ചേട്ടന്റെ കണ്ണുകൾ നിറഞ്ഞത്.  ‘എന്റെ മോളേയെന്നു വിളിച്ച് അടുത്തു വന്ന രവിച്ചേട്ടന് പിന്നെ  സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല’. അഞ്ജു സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കാണുന്നതാണ് അച്ഛന്റെ സുഹൃത്തായ രവിയെ. അന്നു മുതൽ ഇരുവരും തമ്മിൽ തമാശകൾ പറഞ്ഞ് പിണങ്ങും. ഇങ്ങനെ ഒരുപാട് ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ വ്യാപാരികളുടെ വലിയ കുടുംബമായിരുന്നു തിരുനക്കര കോംപ്ലക്സ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com