ADVERTISEMENT

പള്ളിക്കത്തോട് ∙ പ്രിയ പഞ്ചായത്ത് അധികൃതരേ, ഏഴാം വാർഡിലെ 149–ാം നമ്പർ വീട്ടിലേക്ക് സന്മനസുണ്ടെങ്കിൽ നിങ്ങൾ കടന്നു ചെല്ലണം. ഇടിഞ്ഞു വീഴാറായ  ഷെഡിനു കീഴിൽ‌ ഇവിടെ ദമ്പതികൾ  താമസിക്കുന്നുണ്ട് . ഓമകുന്നേൽ ചന്ദ്രനും (58) ഭാര്യ രമണിയും (55).ടാപ്പിങ് തൊഴിലാളിയായിരുന്ന ചന്ദ്രൻ പക്ഷാഘാതത്തെ തുടർന്നു മൂന്നു വർഷമായി കിടപ്പു രോഗിയാണ്. കേൾവിക്കുറവുള്ള രമണി ഹൃദ്രോഗിയും. ശുചിമുറി ഇല്ലാത്ത വീട്. ലൈഫ് പദ്ധതിയിൽ വീടു കിട്ടില്ലേ എന്ന ചോദ്യത്തിനു കട്ടിലിൽ കിടന്ന് ചന്ദ്രന്റെ  ദയനീയമായി മറുപടി: ‘അതുവരെ ഞങ്ങൾ കാണുമോ എന്നറിയില്ല.’ 

റബർ തോട്ടത്തിനു നടുവിലാണ് ഇവർ താമസിക്കുന്ന ഒറ്റ മുറി ഷെഡ്. പാചകം ചെയ്യുന്ന ഭാഗത്തു നിന്നു തീ ശക്തമായി ആളിയാൽ ചന്ദ്രൻ കിടക്കുന്ന കട്ടിലിനു തീപിടിക്കും.  കഴിഞ്ഞ ദിവസം തറയിലെ ദ്രവിച്ച പലകയുടെ ഇടയിൽ കൂടി നരിയും പാമ്പും വഴക്കിട്ടു കയറി വന്നു. ഇഴജന്തുക്കൾ കയറിയാൽ പലപ്പോഴും സമീപ വാസികളെ വിളിക്കണം ഇറക്കി വിടാൻ. 

അയൽപക്കത്തെ ശുചിമുറിയാണ് ഇവർക്ക് ആശ്രയം. രമണിയുടെ തോളിൽ തൂങ്ങി വേണം ചന്ദ്രന് അയൽപക്കത്തെ ശുചിമുറിയിൽ പോകാൻ. വൈദ്യുതി കണക്‌ഷൻ ഇല്ല. അയൽപക്കത്തെ വീട്ടിൽ നിന്നു ഷെഡിലേക്കു വയറിട്ട് ഒരു ബൾബ് ഇട്ടിരിക്കുന്നു. ഇവർക്ക് രണ്ട് പെൺമക്കളാണ്. കല്യാണം കഴിച്ചു പോയ മക്കൾ വീട്ടുജോലി ചെയ്തു കുടുംബം പുലർത്തുന്നവരാണ്. അയൽവാസികളും കാണാൻ എത്തുന്നവരും നൽകുന്ന സഹായമാണ് മരുന്ന് വാങ്ങാൻ ആശ്രയം. പെൻഷനും ഇവർക്കില്ല.

ശക്തമായ മഴയും കാറ്റും വരുമ്പോൾ ചന്ദ്രനും രമണിയും പേടിക്കും. ചോർന്നൊലിക്കുന്ന മേൽക്കൂരയുടെ കീഴിൽ നിന്നു ചന്ദ്രനെ കട്ടിൽ നിരക്കി വേണം ചോരാത്ത ഇടത്തേക്കു മാറ്റാൻ. മേൽക്കൂര താങ്ങി നിർത്തിയിരിക്കുന്ന കമ്പ് രണ്ടായി ഒടിഞ്ഞു നിൽക്കുന്നു. ഇവിടെ എത്തുന്നവരും പറയുന്നു: ‘പദ്ധതികൾ ഉണ്ടായാൽ പോരാ, അത് പ്രയോജനപ്പെടുത്തി നൽകുന്നതിലാണ് കാര്യം’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com