വീതി കൂട്ടി ഉന്നത നിലവാരത്തിൽ വികസിപ്പിച്ചു; പിന്നാലെ പ്ലാച്ചേരി– പൊൻകുന്നം റോഡിൽ അപകടങ്ങൾ തുടർക്കഥ
Mail This Article
മണിമല ∙ വീതി കൂട്ടി ഉന്നത നിലവാരത്തിൽ വികസിപ്പിച്ചതോടെ മൂവാറ്റുപുഴ - പുനലൂർ സംസ്ഥാന പാതയുടെ ഭാഗമായ പ്ലാച്ചേരി പൊൻകുന്നം റോഡിൽ അപകടം നിത്യസഞ്ചാരിയായി. കാർ നിയന്ത്രണം വിട്ട് ഇടിച്ചു സ്കൂട്ടർ യാത്രക്കാരായ മണിമലയിലുള്ള ദമ്പതികളുടെ മരണമാണ് അവസാനത്തേത്. മണിമല നിരവത്തുപടി പൂതിയോട്ട് (കൊക്കപ്പുഴ) റിട്ട. എയർഫോഴ്‌സ് സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പി.ജെ.ജോസഫ് (71) ഭാര്യ ഉഷ (63) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് മറ്റൊരു കാറിൽ ഇടിച്ചു നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ചു കയറുകയായിരുന്നു.
സ്കൂട്ടർ ഉയർന്ന് ഇടിച്ച കാറിന്റെ ബോണറ്റിൽ വീണ ശേഷം ക്രാഷ് ബാരിയനു വെളിയിലേക്ക് തെറിച്ചു വീണു. സ്‌കൂട്ടർ യാത്രക്കാരായ ദമ്പതികൾ റോഡിലേക്കു തലയടിച്ചു വീണു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തലയ്‌ക്കേറ്റ ക്ഷതമാണു മരണ കാരണമെന്നു മണിമല എസ്എച്ച്ഒ ബി.ഷാജിമോൻ പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ എസ്എച്ച്ഒ, എസ്‌ഐ വിജയകുമാർ, എഎസ്‌ഐ റോബി വർഗീസ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണു പരുക്കേറ്റ ദമ്പതികളെ ആശുപത്രിയിൽ എത്തിച്ചത്.
പാതയിലെ അപകട കാരണം
അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. വാഹനങ്ങളുടെ തേഞ്ഞ ടയറുകൾ മൂലം മഴയിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതും അപകട കാരണമാകാറുണ്ട്. വഴി വിളക്കുകൾ പ്രധാന ജംക്ഷനുകളിൽ മാത്രമായി ഒതുങ്ങിയതും വളവുകൾ നിവർത്താത്തതും ഭീഷണിയാണ്.