വിപണിയിൽ സർക്കാർ ഇടപെടൽ കുറഞ്ഞു; അരിവില ക്രമാതീതമായി കൂടുന്നു: കഞ്ഞികുടി മുട്ടുമോ?
Mail This Article
കുറവിലങ്ങാട് ∙ വിപണിയിൽ സർക്കാർ ഇടപെടൽ കുറഞ്ഞതോടെ അരിവില കുതിച്ചുയരുന്നു. 5 കിലോ മുതൽ 25 കിലോ വരെയുള്ള പാക്കറ്റുകളിൽ ലഭിക്കുന്ന കുത്തരിയുടെ വിലയാണു കുത്തനെ ഉയർന്നത്. ജിഎസ്ടി ഏർപ്പെടുത്തിയതിനു ശേഷം ഉണ്ടായ വിലവർധനയ്ക്കു പിന്നാലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലഭ്യത കുറയുകയും ചെയ്തതാണു കാരണം. 5 കിലോ പാക്കറ്റിനു ചില്ലറവില 300 രൂപയിൽ എത്തി. ഏതാനും ആഴ്ചകൾക്കുള്ളിലാണ് കിലോയ്ക്ക് 10 രൂപയോളം വർധിച്ചത്.ജയ, ജ്യോതി, ഉമ, സുരേഖ, സോന മസൂരി, ക്രാന്തി, ഉണ്ട, മട്ട ഇനങ്ങൾക്കെല്ലാം 10 രൂപയോളം കൂടി.
ആന്ധ്ര ജയ, കർണാടക ജയ എന്നിവയുടെ വിലയും വർധിച്ചു. ആന്ധ്ര ജയ മൊത്തവിപണിയിൽ 55- 56 രൂപയാണു വില. ചില്ലറ വിപണിയിൽ 63 രൂപ വരെ. ആന്ധ്രയിൽ ജയയുടെ കൃഷി ഇത്തവണ 40 ശതമാനം കുറഞ്ഞു. അതാണു വർധനയ്ക്കു കാരണമായത്. ആന്ധ്ര സർക്കാർ നെല്ലു സംഭരണം തുടങ്ങിയതിനാൽ സർക്കാർ നിഷ്കർഷിക്കുന്ന ഇനങ്ങൾ കൃഷി ചെയ്യുന്നതിലേക്കു കർഷകർ ചുവടുമാറ്റുകയും ചെയ്തു.
കർണാടക ജയയ്ക്കു 45 - 46 രൂപയായി. മഹാരാഷ്ട്രയിൽ നിന്ന് എത്തുന്ന ക്രാന്തിക്ക് 50 രൂപയും സുരേഖയ്ക്കു 41 രൂപയുമാണ്. ബംഗാളിൽനിന്ന് എത്തുന്ന സ്വർണ 31 - 31.50 ആണ് മൊത്ത വിപണിയിലെ നിരക്ക്.